കൊച്ചി: മലയാളി പ്രേക്ഷകർക്ക് മനം നിറയെ ചിരി സമ്മാനിച്ച ഷാഫിക്ക് കണ്ണീരോടെ വിട. ഇന്നലെ അന്തരിച്ച സംവിധായകൻ ഷാഫിയുടെ സംസ്കാരം കൊച്ചി കലൂർ ജമാ മസ്ജിദിൽ നടന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും പൃഥിരാജുമടക്കം സിനിമാ ലോകത്തെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു. ഇന്ന് പുലർച്ചെയാണ് ഷാഫിയുടെ മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം ഒട്ടേറെയാളുകൾ ഷാഫിക്ക് അന്ത്യഞ്ജലിയർപ്പിക്കാൻ പുലർച്ചെ തന്നെ വീട്ടിലേക്കെത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുളള പ്രമുഖർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
രാവിലെ 9 മണി മുതൽ 12 മണിവരെ കലൂരിലെ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചിരുന്നു. മമ്മൂട്ടി, പ്രിഥ്വിരാജ്, മനോജ് കെ.ജയൻ, സിബി മലയിൽ, വിനയൻ തുടങ്ങി സിനിമ മേഖലയിലെ പ്രമുഖരും മന്ത്രി പി.രാജീവും എത്തി ഷാഫിക്ക് അന്തിമോപചാരമർപ്പിച്ചു.ഇതിനു ശേഷം തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം രണ്ട് മണിയോടെ കലൂർ ജുമാ മസ്ജിദിലെത്തിച്ചു. ഫഹദ് ഫാസിൽ ഉൾപ്പെടെയുളളവർ മയ്യത്ത് നിസ്കാരത്തിൻറെ ഭാഗമായി. പ്രാർഥന ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം ഖബറിടത്തിലേക്ക് കൊണ്ടു പോയി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 12.25 ഓടെ ആയിരുന്നു അന്ത്യം. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു. കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങുന്നത്. വൺ മാൻ ഷോ ആണ് ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്നത് ഹിറ്റ് ചിത്രങ്ങളായിരുന്നു. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓർമിക്കുന്ന ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.