ബെംഗളൂരു: പ്രോവിഡൻസ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരേ അറസ്റ്റ് വാറണ്ട്. പിഎഫ് റീജിയണൽ കമ്മീഷണർ എസ് ഗോപാൽ റെഡ്ഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം പുലികേശിനഗർ പൊലീസിന് നിർദേശം നൽകി. ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്‌റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽനിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പല ജീവനക്കാർക്കും പിഎഫ് പണം നൽകാതെ വഞ്ചിച്ചതായി പരാതിയുണ്ട്. ഡിസംബർ നാലിനാണ് റീജിയണൽ കമ്മീഷണർ പാതി മലയാളി കൂടിയായ മുൻ താരത്തിനെതിരെ അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്. എന്നാൽ താരം താമസം മാറിയതിനാൽ വാറണ്ട് പിഎഫ് ഓഫീസിലേക്ക് തിരിച്ചയക്കുകയായിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഒരു വർഷമായി കുടുംബത്തോടൊപ്പം ദുബായിലാണ് താരം താമസിക്കുന്നത്.
ഒൻപതു വർഷത്തോളം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ ഇന്ത്യക്ക് വേണ്ടി 46 ഏകദിനങ്ങളും 13 ട്വന്റി20 മത്സരങ്ങളും താരം കളിച്ചു. ഏകദിനത്തിൽ 25.94 ശരാശരിയിൽ 934 റൺസ് നേടി. ടി20യിൽ 24.90 ശരാശരിയിൽ 249 റൺസും താരം സ്വന്തമാക്കി. ഏകദിനത്തിൽ ആറും ട്വന്റി20യിൽ ഒരു അർധസെഞ്ചറിയും നേടി. ഇടക്കാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായും കളിച്ചിരുന്നു.