ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ നടന്നത് ഒത്തുകളിയാണെന്നും അവസാന ഗെയിമില്‍ ചൈനയുടെ ഡിംഗ് ലിറന്‍ ഇന്ത്യൻ താരം ഡി ഗുകേഷിന് മുന്നില്‍ മനു:പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്നുവെന്നും ആരോപിച്ച് റഷ്യന്‍ ചെസ് ഫെഡറേഷന്‍.
റഷ്യന്‍ ചെസ് ഫെഡറേഷന്‍ തലവന്‍ ആന്ദ്രെ ഫിലാത്തോവാണ് ഗുകേഷിന്‍റെ വിജയം ഒത്തുകളിയാണെന്ന ആരോപണവുമായി എത്തിയത്. സിംഗപ്പൂരിലെ സെന്‍റോസയില്‍ നടന്ന ലോക ചാമ്പ്യൻഷിപ്പില്‍ പതിനാലാം ഗെയിമില്‍ ഡിംഗ് ലിറന്‍റെ വലിയ അബദ്ധമാണ് ഗുകേഷിനെ ലോക ചാമ്പ്യനാക്കിയത്. ചെസിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടവും ഇതോടെ ഗുകേഷ് സ്വന്തമാക്കിയിരുന്നു. നിര്‍ണായക പതിനാലാം ഗെയിമിലെ 55-ാം നീക്കത്തില്‍ ഡിംഗ് ലിറന്‍ വരുത്തിയൊരു അപ്രതീക്ഷിത പിഴവാണ് സമനിലയിലേക്ക് പോകുമായിരുന്ന മത്സരത്തില്‍ ഗുകേഷിന് വിജയവും ലോക ചാമ്പ്യൻ പട്ടവും സമ്മാനിച്ചത്. 55-ാം നീക്കത്തില്‍ എഫ് 4 കളത്തിലെ റൂക്കിനെ ലിറന്‍ എഫ് 2 കളത്തിലേക്ക് നീക്കിയിരുന്നു.