വയനാട്: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോയിൽ. എസ്.ടി. വകുപ്പിനോട് ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെത്തുടർന്നായിരുന്നു മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്കു കൊണ്ടു പോയത്. ആംബുലൻസിനുവേണ്ടി ആറുമണിക്കൂറോളം ബന്ധുക്കൾ കാത്തിരുന്നെങ്കിലും എത്തിയില്ല. തുടർന്നാണ് മൃതദേഹം പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.
എടവക വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ (80) മൃതദേഹമാണ് പ്രദേശത്ത് നിന്നും നാലു കിലോമീറ്റർ അകലെയുള്ള ശമശാനത്തിലേക്ക് ഓട്ടോയിൽ കൊണ്ടു പോകേണ്ടി വന്നത്. ഞായറാഴ്ച വൈകിട്ടാണ് വയോധിക മരിച്ചത്. കുടുംബം ട്രൈബൽ പ്രമോട്ടറെ മരണവാർത്ത അറിയിക്കുകയും ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ആംബുലൻസ് എത്തുമെന്നാണ് പ്രമോട്ടർ അറിയിച്ചത്. എന്നാൽ, തിങ്കളാഴ്ച വൈകിട്ട് നാലു മണിയായിട്ടും ആംബുലൻസ് എത്തിയില്ല.
ഇതിനെ തുടർന്ന്, വൈകിട്ട് നാലുമണിയോടെ മൃതദേഹം പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ഓട്ടോയുടെ പിന്നിലിരുന്നവരുടെ മടിയിലാണ് മൃതദേഹം വച്ചിരുന്നത്. ഇത് പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയിലായിരുന്നു.