കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിർണായക പോരാട്ടം. ലീഗിലെ അവസാന സ്ഥാനക്കാരായ മൊഹമ്മദൻസാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. താത്കാലിക പരിശീലകൻ ടി ജി പുരുഷോത്തമനു കീഴിലാണ് ടീമിറങ്ങുന്നത്. കൊച്ചിയിൽ വൈകിട്ട് 7.30നാണ് മത്സരം. മാനേജ്‌മെന്റിനെതിരേ സ്റ്റേഡിയത്തിനകത്തും പുറത്തും ആരാധകക്കൂട്ടായ്മ പ്രതിഷേധിക്കുന്നതിനിടെയാണ് മത്സരം. ജയിച്ചേ മതിയാകു ബ്ലാസ്റ്റേഴ്‌സിന്. ആരാധകർക്ക് വേണ്ടിയെങ്കിലും.
മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാറേയെ പുറത്താക്കിയ ശേഷമുളള ആദ്യ മത്സരം കൂടിയാണിത്. അതും സ്വന്തം തട്ടകത്തിൽ. വെല്ലുകളിലേറെയുണ്ട് താത്കാലിക പരിശീലകൻ ടി.ജി. പുരുഷോത്തമന് മുന്നിൽ. കളിച്ച 12 മത്സരങ്ങളിൽ ഏഴ് തോൽവിയും രണ്ട് സമനിലയുമുളള ടീമിന് ആശ്വസിക്കാൻ മൂന്ന് വിജയം മാത്രം. ലീഗിലെ ഏറ്റവും മോശം പ്രതിരോധ നിര. നേരിയ സാധ്യതകൾ മാത്രമുളള പ്ലേ ഓഫ് എന്ന ഹിമാലയൻ ദൗത്യം. പക്ഷേ, ടീമിനെ ഒറ്റക്കെട്ടായി കൊണ്ടു പോകുമെന്ന ആത്മവിശ്വാസമുണ്ട് ഈ മലയാളി പരിശീലകന്.
നായകൻ അഡ്രിയാൻ ലൂണയുടെ നിറം മങ്ങിയ പ്രകടനവും ഫോമിലേക്കെത്താനാകാതെ വലയുന്ന ഗോളി സച്ചിൻ സുരേഷുമെല്ലാം ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ടടിക്കുന്നുണ്ട്. ടീം തോൽക്കുമ്പോഴും ഗോളടിച്ചും അടിപ്പിച്ചും നോവ സദോയിയും ഹെസ്യൂസ് ഹിമെനെയും പ്രതീക്ഷ നൽകുന്നുണ്ട്. ദുർബലരായ മുഹമ്മദൻ സ്‌പോർട്ടിംഗാണ് മറുവശത്ത്. ആകെ ഒരു ജയവും എട്ട് തോൽവിയുമുളള മുഹമ്മദൻസിന് ആശ്വാസജയമാണ് ലക്ഷ്യം. മുൻപ് ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻസിനെ വീഴ്ത്തിയിരുന്നു.
ഈ സീസണിൽ മുൻപൊന്നും കാണാത്ത ആരാധക കൂട്ടത്തെ കൊച്ചിയിലിന്ന് കാണാം. സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച മഞ്ഞപ്പടയെ ഒരു ജയത്തിലൂടെ സന്തോഷിപ്പിക്കാനുകുമോ ബ്ലാസ്റ്റേഴ്‌സിന്.കാത്തിരുന്നു കാണാം.







