സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതോടെ യൂട്യൂബിനും കോളടിച്ചിരുന്നു. കാരണം യൂട്യൂബ് കണ്ടന്റുകൾ കാണുന്നവരുടെ എണ്ണം കുതിച്ചുയർന്നു. വിജ്ഞാന പ്രദമായ വിവരങ്ങളും വിനോദം പകരുന്ന കണ്ടന്റുകളും യൂട്യൂബിൽ അനവധിയുണ്ട്. ആളുകളുടെ യൂട്യൂബ് കാഴ്ച വർധിച്ചതോടെ നിരവധി ബ്ലോഗർമാരും ഉടലെടുത്തു. യൂട്യൂബ് വീഡിയോകളിലൂടെ ഇന്ന് മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന സാധാരണക്കാർ ഏറെയാണ്. ഏതൊരു സാധാരണക്കാരനും അനായാസം ഒരു യൂട്യൂബ് ചാനൽ തുടങ്ങാനും ആളുകളെ ആകർഷിച്ച് കാഴ്ചക്കാരാക്കി മാറ്റാനുമുള്ള അവസരം വിശാലമായി തുറന്നുകിടക്കുകയാണ്. ഈ അവസരം പ്രയോജനപ്പെടുത്തി യൂട്യൂബ് വ്ലോഗർമാരായ നിരവധി മലയാളികൾ ഉണ്ട്. മലയാളികൾ മാത്രമല്ല, ഇന്ത്യയിലെമ്പാടും നിരവധി പേർ ഇപ്പോൾ യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. ആളുകളെ ആകർഷിക്കുക എന്നതാണ് യൂട്യൂബ് ചാനലുകളുടെ ലക്ഷ്യം. അതിനായി അവർ തലക്കെട്ടിലും തമ്പ്നെയിലിലും പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകാറുണ്ട്.
‘ആ നടിയോട് യുവനടൻ ചെയ്തത് കണ്ടാൽ ഞെട്ടും’, ‘സ്കൂൾ വിട്ട് വന്ന പെൺകുട്ടി ചെയ്തതുകണ്ട് ഞെട്ടി വീട്ടുകാർ’ എന്നിങ്ങനെ പല വിധത്തിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അവരിൽ ആകാംക്ഷ ജനിപ്പിക്കുകയും ചെയ്യുന്ന തലക്കെട്ടുകളും തമ്പ്നെയിലുകളും നൽകിയാണ് പലപ്പോഴും പല യൂട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സും ആളുകളെ ആകർഷിക്കുന്നത്. യാഥാർഥ്യത്തിന് നിരക്കാത്ത ഇത്തരം തലക്കെട്ടുകളും തമ്പ്നെയിലുകളും നൽകുന്ന പ്രവണത ഇന്ത്യൻ യൂട്യൂബർമാരിലാണ് കൂടുതലും കണ്ടുവരുന്നത്. ഈ സാഹചര്യത്തിൽ, തലക്കെട്ടിലോ തമ്പ്നെയിലിലോ “ക്ലിക്ക്ബെയ്റ്റ്” ഉപയോഗിച്ച് വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്ന ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റേഴ്സിന് എതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് യൂട്യൂബ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പ്രഖ്യാപിച്ചു.
അതിശയം ജനിപ്പിക്കുന്ന വിധത്തിലുള്ള ക്ലിക്ക്ബെയ്റ്റുള്ള ഉള്ളടക്കം കാഴ്ചക്കാരെ കബളിപ്പിക്കുകയോ നിരാശരാക്കുകയോ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യും. പ്രത്യേകിച്ചും പ്രധാനപ്പെട്ടതോ അത്യാവശ്യമോ ആയ വിവരങ്ങൾ തേടി യൂട്യൂബിൽ വരുന്ന ആളുകളെ- യൂട്യൂബ് ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. അതിനാൽ ബ്രേക്കിംഗ് ന്യൂസ് അല്ലെങ്കിൽ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകൾ നിരീക്ഷണത്തിന് കീഴിൽ വരുമെന്ന് യൂട്യൂബ് അറിയിച്ചു.
യൂട്യൂബിന്റെ ഈ തീരുമാനം വാർത്താ ചാനലുകളെയും ബാധിക്കും. വീഡിയോ ക്ലിക്കുചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മിന്നുന്ന തലക്കെട്ട് വീഡിയോയ്ക്ക് നൽകുന്നത് ഇപ്പോൾ യൂട്യൂബിന്റെ നയ പ്രകാരം തെറ്റാണ്. ഇത്തരം തെറ്റായ തലക്കെട്ടുകൾ നൽകി അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കും എന്ന് യൂട്യൂബ് പറയുന്നു. ആദ്യഘട്ടത്തിൽ ഈ നടപടിയോട് പൊരുത്തപ്പെടാൻ ആവശ്യമായ സമയം യൂട്യൂബ് ചാനലുകൾക്ക് നൽകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ക്ലിക്ക്ബെയ്റ്റ് ഉപയോഗിച്ചിട്ടുള്ള ഉള്ളടക്കം എങ്ങനെ തിരിച്ചറിയാനാണ് പദ്ധതിയിട്ടിരിക്കുതെന്ന് യൂട്യൂബ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഉപയോക്താക്കൾക്ക് അവരുടെ കണ്ടന്റുകൾ നീക്കം ചെയ്യുന്നതിന് എതിരേയും അത് പുനഃസ്ഥാപിക്കുന്നതിനും അപ്പീൽ നൽകുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത് എന്നും യൂട്യൂബ് ഈ ഘട്ടത്തിൽ വിശദീകരിച്ചിട്ടില്ല. ഇതേപ്പറ്റി കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ യൂട്യൂബ് അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു.
യൂട്യൂബിനെ വിശ്വാസയോഗ്യമായ പ്ലാറ്റ്ഫോം ആക്കി നിലനിർത്താനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു നടപടിയിലേക്ക് യൂട്യൂബ് കടന്നിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. വ്യാജ തലക്കെട്ടുകൾ നൽകി പ്രചരിക്കുന്ന വാർത്തകളും വിവരങ്ങളും സമൂഹത്തിൽ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതം തടയാനും യൂട്യൂബിന്റെ ഈ നടപടി സഹായിക്കും എന്ന് കരുതപ്പെടുന്നു.