ബോട്സ്വാന കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ ആനകളുള്ള ദക്ഷിണാഫ്രിക്കന്‍ രാജ്യമാണ് സിംബാവെ. ആ സംഖ്യ തന്നെയാണ് സിംബാവെയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതും. ആനകളുടെ അംഗസംഖ്യ രാജ്യത്തുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാന്‍ അവയെ കൊന്ന് ഭക്ഷണമാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ സ്വകാര്യ റിസര്‍വുകളിലെ 50 ഓളം ആനകളെ കൊല്ലുമെന്ന് സിംബാവെ പാര്‍ക്ക്സ് ആന്‍റ് വൈല്‍ഡ് ലൈഫ് അഥോറിറ്റി (Zimbabwe Parks and Wildlife Authority – ZimParks) അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
‘ആനകളുടെ മാംസം തദ്ദേശീയ ജനതയ്ക്ക് നല്‍കും. ഒപ്പം കൊമ്പുകൾ രാജ്യത്തിന്‍റെ സ്വത്തായി സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സിംപാർക്കിന് കൈമാറു’മെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം ധാർമ്മികവും നിയമപരവുമായ കാരണങ്ങളാല്‍ ആനകളുടെ മാംസം അത്ര പ്രചാരത്തിലുള്ള ഒന്നല്ലെങ്കിലും ചില ആഫ്രിക്കന്‍ ജനസമൂഹങ്ങൾ ഇന്നും ആന മാംസം കഴിക്കുന്നു. ഈ ആനവേട്ടക്കാലത്ത് മൊത്തം എത്ര കാട്ടാനകളെ കൊന്നൊടുക്കുമെന്നതിന് കൃത്യമായ കണക്ക് അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 2024 -ലെ ഏരിയല്‍ സര്‍വേ പ്രകാരം 2,500 ഓളം ആനകളാണ് റിസര്‍വിലുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏതാണ്ട് 200 ഓളം ആനകൾ മറ്റ് പ്രദേശങ്ങളില്‍ നിന്നും ഇവിടേയ്ക്ക് എത്തിയിട്ടുണ്ട്. എന്നാല്‍, റിസര്‍വിൽ ആനകളുടെ കാരിയിംഗ് കപ്പാസിറ്റി വെറും 800 മാത്രമാണെന്നും സിംപാര്‍ക്ക് അവകശപ്പെട്ടു.
ചില തദ്ദേശീയ ജനവിഭാഗങ്ങൾ ഇന്നും ആന മാംസം കഴിക്കുന്നു. പോർക്ക്, ബീഫ് മാംസങ്ങളെ പോലെ രുചിയുള്ളതും അന്തർലീനമായി അല്പം മധുരമുള്ളതുമാണ് ആന മാംസം. ഏറെനേരം വേവ് ആവശ്യമുള്ള ആന മാംസം തയ്യാറാക്കുന്നതിന് ഇത്തരം ജനവിഭാഗങ്ങൾക്ക് പ്രത്യേക പാചകരീതികളുമുണ്ടെന്ന് ഷെഫ്സ് റിസോഴ്സ് ആന്‍റ് ദി ത്രിൽസ് പറയുന്നു. ആനകളുടെ മാംസത്തില്‍ കുറഞ്ഞ ആളവില്‍ മാത്രമാണ് കൊളസ്ട്രോൾ, അതേസമയം പ്രോട്ടീന്‍ കൂടുതലുമാണ്. ഇരുമ്പ്, വിറ്റാമിന്‍ ബി, എന്നിവ സമൃദ്ധവുമാണ്. പുല്ലും പഴങ്ങളും തൊലികളും കൂടുതലായും കഴിക്കുന്നത് കൊണ്ടാണ് ആനകളുടെ മാംസത്തില്‍ ഇത്രയും പോഷകഗുണമെന്ന് ഈറ്റ് ഡിലൈറ്റ്സ് അവകാശപ്പെടുന്നു.
ലോകത്ത് ആനക്കൊമ്പ് വ്യാപാരം നിരോധിച്ചിട്ടുള്ളതിനാല്‍ സിംബാവെയ്ക്ക് ആനക്കൊമ്പ് വിൽക്കാന്‍ കഴിയില്ല. അതേസമയം ആനകളെ കൊന്നൊടുക്കുമെന്ന പ്രഖ്യാപനം വന്ന ദിവസം തന്നെ സിംബാവെയുടെ തലസ്ഥാനമായ ഹരാരെയില്‍ വച്ച് 230 കിലോയോളം ആനക്കൊമ്പ് കള്ളക്കടത്ത് പിടികൂടിയ വാര്‍ത്തയും പുറത്ത് വന്നിരുന്നു. മഴ കുറഞ്ഞ് വരൾച്ച രൂക്ഷമായ 2024 -ലും സിംബാവെ 200 ഓളം ആനകളെ കൊലപ്പെടുത്തിയിരുന്നു. ആദ്യത്തെ അംഗീകൃത ആന വേട്ട 1988 മുതലാണ് സിംബാവെ ആരംഭിക്കുന്നത്. അതേസമയം ആന വേട്ടയ്ക്കെതിരെ മൃഗസ്നേഹികളും വന്യജീവി സംരക്ഷകരും രംഗത്തെത്തി.