മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പ്രകടനത്തെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. ജസ്പ്രീത് ബുമ്ര ഇല്ലായിരുന്നെങ്കില്‍ ഈ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ ഏകപക്ഷീയമായി ജയിക്കുമായിരുന്നുവെന്ന് മക്‌ഗ്രാത്ത് പറഞ്ഞു. പരമ്പരയിലെ നാലു ടെസ്റ്റുകളില്‍ നിന്ന് 12.83 ശരാശരിയില്‍ 30 വിക്കറ്റുകളാണ് ബുമ്ര ഇതുവരെ എറിഞ്ഞിട്ടത്.
ഇന്ത്യൻ ടീമിന്‍റെ അവിഭാജ്യഘടകമാണ് ബുമ്ര. അവന്‍റെ പ്രകടനമില്ലായിരുന്നെങ്കില്‍ ഈ പരമ്പര ഓസ്ട്രേലിയ തൂത്തുവാരുമായിരുന്നു. അതുകൊണ്ട് തന്നെ അവന്‍റെ പ്രകടനം ഏറെ സ്പെഷ്യലാണെന്നും മക്‌ഗ്രാത്ത് മാധ്യമങ്ങളോട് പറഞ്ഞു. ബുമ്രയുടേത് അസാമാന്യ പ്രകടനമായിരുന്നു. തന്‍റെ ബൗളിംഗ് റണ്ണപ്പില്‍ അവസാന കുറച്ച് സ്റ്റെപ്പുകളില്‍ അവന് വേഗമാര്‍ജ്ജിക്കുന്നത് അവിശ്വസനീയമായാണ്. ഇരുവശത്തേക്കും പന്ത് സ്വിംഗ് ചെയ്യിക്കാനുള്ള അവന്‍റെ കഴിവ് അപാരമാണ്. അവന്‍റെ കടുത്ത ആരാധകനാണ് ഞാനിപ്പോള്‍.
കഴിഞ്ഞ 12 വര്‍ഷമായി എം ആര്‍ എഫ് പേസ് ഫൗണ്ടേഷന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളെന്ന നിലയില്‍ പേസ് ബൗളിംഗില്‍ ഇന്ത്യക്ക് മഹത്തായ ഭാവിയുണ്ടെന്നും മക്ഗ്രാത്ത് ചൂണ്ടിക്കാട്ടി. ഫൗണ്ടേഷന്‍റെ കണ്ടെത്തലായ പ്രസിദ്ധ് കൃഷ്ണ ഇപ്പോള്‍ ഇന്ത്യൻ ടീമിനൊപ്പമുണ്ട്. അവൻ മികച്ച ഭാവിയുളള പേസറാണ്. 140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് ഒരു കുറവുമില്ല. ബൗളര്‍മാര്‍ക്ക് മാത്രമല്ല, പ്രിതഭാധനരായ ബാറ്റര്‍മാരും ഇന്ത്യക്കൊപ്പമുണ്ട്. യശസ്വി ജയ്സ്വാളിനെപ്പോലെയുള്ള താരങ്ങള്‍ നിര്‍ഭയരാണ്. ഓസ്ട്രേലിയന്‍ ടീമില്‍ സാം കോണ്‍സ്റ്റാസും സമാനമായ രീതിയില്‍ കളിക്കുന്ന താരമാണെന്നും മക്‌ഗ്രാത്ത് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചച്ച് മുന്നിലെത്തിയെങ്കിലും രണ്ടാം ടെസ്റ്റില്‍ ജയിച്ച് ഓസീസ് ഒപ്പമെത്തി. മൂന്നാം ടെസ്റ്റ് സമനിലയായപ്പോള്‍ മെല്‍ബണില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റ് ജയിച്ച് ഓസീസ് ലീഡെടുത്തു. ഈ മാസം അഞ്ച് മുതല്‍ സിഡ്നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.