വിനിപെഗ്: ശനിയാഴ്ച പുലർച്ചെ നോർത്ത് എന്റിലുണ്ടായ വെടിവെപ്പിൽ അന്വേഷണം ഊർജിതമാക്കി വിനിപെഗ് പൊലീസ് സർവീസ്. വെടിവെപ്പിനെത്തുടർന്ന് ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. സ്വാൻ ലേക്ക് ഫസ്റ്റ് നേഷനിൽ നിന്നുള്ള മുപ്പത്തിമൂന്ന് വയസ്സുള്ള ഷെൽഡൺ ഡെറാച്ച് കാച്ച്‌വേയും സസ്‌കാച്വാനിലെ മസ്‌കോവെക്വാൻ ഫസ്റ്റ് നേഷനിൽ നിന്നുള്ള മുപ്പത്തിയഞ്ചു വയസ്സുള്ള ഷാനസ്റ്റീൻ ഐറിൻ മക്ലിയോഡുമാണ് കൊല്ലപ്പെട്ടത്. ഇരുവരും വിനിപെഗിൽ താമസിച്ചു വരികയായിരുന്നു.
ഐക്കിൻസ് സ്ട്രീറ്റിന് സമീപമുള്ള ആൽഫ്രഡ് അവന്യൂവിലെ ഒരു വീട്ടിൽ യുവതിക്ക് വെടിയേറ്റതായി വിവരം ലഭിച്ചതായി പൊലീസ് പറയുന്നു.
സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ വീടിന് പുറത്ത് ശരീരത്തിന്റെ മുകൾ ഭാഗത്ത് പരുക്കേറ്റ നിലയിൽ കാച്ച്‌വേയെ കണ്ടെത്തി. സമാനമായ പരുക്കുകളോടെ മക്ലിയോഡ് വീടിനകത്തായിരുന്നു. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിനിപെഗ് പൊലീസ് സർവീസിലെ കൊലപാതക കുറ്റാന്വേഷണ സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേസിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.