ആണവായുധ ചർച്ചകൾ ശക്തമാകുന്ന സാഹചര്യത്തിൽ, സ്വന്തമായി ആണവായുധങ്ങൾ വികസിപ്പിക്കാൻ കാനഡയ്ക്ക് ഉദ്ദേശമില്ലെന്ന് ഫെഡറൽ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിൻ്റി. മുൻ പ്രതിരോധ സേനാ മേധാവി ജനറൽ വെയിൻ എയർ നടത്തിയ പരാമർശങ്ങൾ തള്ളിക്കൊണ്ടാണ് മന്ത്രി രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. അന്താരാഷ്ട്ര ആണവവ്യാപന വിരുദ്ധ ഉടമ്പടികളിൽ (NPT) കാനഡ ഒപ്പുവച്ചിട്ടുണ്ടെന്നും ആ വാഗ്ദാനങ്ങളിൽ രാജ്യം ഉറച്ചുനിൽക്കുമെന്നും മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലാൻഡിന് മേൽ ഉന്നയിച്ച അവകാശവാദങ്ങളും നാറ്റോ സഖ്യത്തോടുള്ള കർശന നിലപാടും കാനഡയുടെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചിരുന്നു. യുഎസും റഷ്യയും തമ്മിലുള്ള ‘ന്യൂ സ്റ്റാർട്ട്’ ആണവ ഉടമ്പടിയുടെ കാലാവധി ഈ ആഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത വേണമെന്ന വാദം ഉയർന്നത്. കാനഡയ്ക്ക് തന്ത്രപരമായ സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ സ്വന്തമായി ആണവായുധങ്ങൾ വേണമെന്നായിരുന്നു ജനറൽ വെയിൻ എയറിന്റെ നിരീക്ഷണം. എന്നാൽ, പരമ്പരാഗത ആയുധശേഷി വർധിപ്പിക്കുന്നതിനും ആർട്ടിക് മേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മക്‌ഗ്വിന്റി വ്യക്തമാക്കി.
സ്വന്തമായി ആണവായുധങ്ങൾ നിർമ്മിക്കുന്നത് കാനഡയെപ്പോലൊരു രാജ്യത്തിന് നയതന്ത്രപരമായും സാമ്പത്തികമായും വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആണവായുധങ്ങൾ വർധിപ്പിക്കുന്നത് പ്രശ്നപരിഹാരത്തിന് പകരം ഭീഷണി കൂട്ടാനേ സഹായിക്കൂ എന്ന് വാഷിങ്ടണിലെ സെന്റർ ഫോർ ആംസ് കൺട്രോൾ ഡയറക്ടർ ജോൺ എറാത്ത് പറഞ്ഞു. റഷ്യയും ചൈനയും തങ്ങളുടെ ആണവശേഖരം വിപുലീകരിക്കുന്ന സാഹചര്യത്തിൽ, അമേരിക്കയുമായും നാറ്റോയുമായും ചേർന്ന് കൂട്ടായ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക എന്ന പഴയ നിലപാടിൽ തന്നെ കാനഡ തുടരാനാണ് സാധ്യത.







