തിരുവനന്തപുരം: ലിയോണൽ മെസിയും അർജന്റീനയും കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് മന്ത്രി വി അബ്ദുറഹിമാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അർജെന്റീന ഫുട്ബാൾ അസോസിയേഷനും കേരള സർക്കാരും സംയുക്തമായി ഷെഡ്യൂൾ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരത്തിനാണെന്നും മന്ത്രി. സ്റ്റേഡിയം ഒരുക്കാൻ കഴിയമെന്നാണ് പ്രതീക്ഷ എന്നു കായിക മന്ത്രി വ്യക്തമാക്കി. നേരത്തെ അർജന്റീന കേരള സന്ദർശനം ഒഴിവാക്കിയെന്ന വാർത്തകളുണ്ടായിരുന്നു.
ഒക്ടോബറിൽ മെസി കേരളത്തിൽ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞിരുന്നത്. 2022ൽ ഖത്തറിൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന് കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷൻ നന്ദി പറഞ്ഞിരുന്നു. പിന്നാലെ കേരള സർക്കാർ അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. അർജന്റീന കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പർ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് സർക്കാരിന്റെ മുന്നിലുണ്ടായിരുന്നു.
അർജന്റീനയെ എത്തിക്കാൻ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാർ ഒപ്പിടുകയും ചെയ്തു. എന്നാൽ കരാർ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നൽകണം എന്നാണ് വ്യവസ്ഥ. എന്നാൽ സമയം നീട്ടി നൽകിയിട്ടും സ്‌പോൺസർ ഇത് പാലിച്ചില്ലെന്ന് റിപ്പോർട്ടുകളുമുണ്ടായി. പിന്നാലെ അർജന്റൈൻ ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളുടെ സമയക്രമം പുറത്തുവരികയും ചെയ്തു. ഇതോടെ അർജന്റീന ഫുട്ബോൾ ടീം ഈ വർഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറിൽ ചൈനയിൽ രണ്ട് മത്സരങ്ങൾ കളിക്കും.
ഒരു മത്സരത്തിൽ ചൈന എതിരാളികളാവും. നവംബറിൽ ആഫ്രിക്കയിലും ഖത്തറിലും അർജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തിൽ അംഗോള എതിരാളികൾ. ഖത്തറിൽ അർജന്റീന അമേരിക്കയെ നേരിടും. ഈ വർഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിക്കും. ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്ക് പുറപ്പെടുന്നത്. ഇതിനിടെ എപ്പോൾ ടീം കേരളത്തിലെത്തുമെന്ന് വ്യക്തമല്ല. സമയക്രമം വൈകാതെ അറിയാൻ കഴിഞ്ഞേക്കും.