നോവസ്കോഷയിലെ അനാപോളിസ് കൗണ്ടിയിൽ പടർന്നുപിടിച്ച കാട്ടുതീ നിയന്ത്രണവിധേയമായിട്ടില്ലെന്ന് അധികൃതർ. 1977 ഹെക്ടർ വനഭൂമി കത്തിനശിച്ചതായും നോവസ്കോഷ പ്രകൃതി വിഭവ വകുപ്പ് അറിയിച്ചു. ഗോഡ്ഫ്രെ തടാകത്തിന് സമീപത്ത് നിന്ന് തുടങ്ങിയ തീ, ഫെയൻസ്, വെസ്റ്റ് ഡൽഹൗസി റോഡുകളുടെ സ്ട്രീറ്റ് കടന്ന് സ്പെക്ടക്കിൾ ലെയ്ക്കിന് തെക്കേ അറ്റത്തേക്ക് പടർന്നു. അതേസമയം, അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ കാരണം ഇതുവരെ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
77 നോവസ്കോഷ ഡിഎൻആർ അഗ്നിശമന സേനാംഗങ്ങളും, ഒന്റാരിയോയിൽ നിന്ന് 20 പേരും, പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നിന്ന് അഞ്ചുപേരും, നൂറ്റി ഇരുപതോളം പ്രാദേശിക അഗ്നിശമന സേനാംഗങ്ങളും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഡിഗ്ബി കൗണ്ടിയിലെ മറ്റൊരു തീപിടിത്തം നിയന്ത്രിക്കാൻ അയച്ച നാല് സിഎൽ-802 സ്കിമ്മർ വിമാനങ്ങൾ ഇന്ന് രാവിലെ തിരികെയെത്തുമെന്നും അധികൃതർ അറിയിച്ചു. കാട്ടുതീയെത്തുടർന്ന് പ്രദേശത്തെ നൂറോളം വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.







