വാഷിങ്ടൻ: യുഎസിലെ ടെക്സസിലുള്ള ഹനുമാൻ പ്രതിമയ്ക്കെതിരെ റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ നടത്തിയ പരാമർശം വിവാദമാകുന്നു. 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിയനെതിരെയാണ് അലക്സാണ്ടർ ഡങ്കന്റെ പരാമർശം. ക്രിസ്ത്യൻ രാജ്യത്ത് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നത് എന്തിനാണെന്നാണ് ഡങ്കന്റെ ചോദ്യം. ഡങ്കന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
‘‘എന്തുകൊണ്ടാണ് നമ്മൾ ടെക്സസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നത് ? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്’’ – പ്രതിമയുടെ വിഡിയോ പങ്കുവച്ച് അലക്സാണ്ടർ ഡങ്കൻ എക്സിൽ കുറിച്ചു. യുഎസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിയൻ. നിരവധി പേരാണ് പോസ്റ്റിനു താഴെ പ്രതിഷേധം അറിയിച്ച് കമന്റുകൾ രേഖപ്പെടുത്തുന്നത്.
റിപ്പബ്ലിക്കൻ നേതാവിനെ വിമർശിക്കുന്ന പലരും യുഎസിന്റെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അദ്ദേഹത്തോട് പറയുന്നുണ്ട്. നിരവധി അമേരിക്കക്കാരും പോസ്റ്റിനെതിരെ രംഗത്തെത്തി. റിപ്പബ്ലിക്കൻ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ രംഗത്തെത്തി. റിപ്പബ്ലിക്കൻ പാർട്ടിയെ ടാഗ് ചെയ്ത എക്സിൽ പോസ്റ്റിൽ നിങ്ങളുടെ പാർട്ടിയുടെ സെനറ്റ് സ്ഥാനാർഥിയെ നിങ്ങൾ അച്ചടക്കം പഠിപ്പിക്കുമോ എന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ചോദിച്ചു.







