എഡ്മന്റൺ: കാനഡയിലെ എഡ്മന്റണിൽ നെഞ്ചുവേദനയുമായി എത്തിയ മലയാളി യുവാവ് പ്രശാന്ത് ശ്രീകുമാർ (44) ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഗ്രേ നൺസ് ഹോസ്പിറ്റലിനെതിരെ (Grey Nuns Hospital) ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആശുപത്രിയുടെ അനാസ്ഥ തന്റെ ഭർത്താവിന്റെ ജീവൻ കവർന്നുവെന്ന് പ്രശാന്തിന്റെ ഭാര്യ വിതുമ്പലോടെ പറഞ്ഞു. എട്ട് മണിക്കൂറോളം ചികിത്സ നൽകാതെ പ്രശാന്തിനെ വെയിറ്റിംഗ് റൂമിൽ ഇരുത്തിയത് കൊലപാതകത്തിന് തുല്യമാണെന്ന് അവർ ആരോപിച്ചു.
തിങ്കളാഴ്ച ജോലിസ്ഥലത്ത് വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അടിയന്തര ചികിത്സ നൽകുന്നതിന് പകരം അധികൃതർ കാട്ടിയത് അങ്ങേയറ്റത്തെ അവഗണനയാണെന്ന് ബന്ധുക്കൾ പറയുന്നു. തന്റെ വേദനയുടെ തീവ്രത 10-ൽ 15 ആണെന്ന് പ്രശാന്ത് ആവർത്തിച്ച് പറഞ്ഞിട്ടും ഒരു ടൈലനോൾ (Tylenol) ഗുളിക നൽകി എട്ടു മണിക്കൂറോളം വെയിറ്റിംഗ് റൂമിൽ ഇരുത്തുകയായിരുന്നു. രക്തസമ്മർദ്ദം 210/120 എന്ന അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തിയിട്ടും ഡോക്ടർമാരോ നഴ്സുമാരോ വേണ്ട ശ്രദ്ധ നൽകിയില്ലെന്ന് പ്രശാന്തിന്റെ പിതാവ് കുമാർ ശ്രീകുമാർ ആരോപിച്ചു. ഒടുവിൽ എട്ടു മണിക്കൂറിന് ശേഷം പരിശോധനയ്ക്കായി അകത്തേക്ക് വിളിച്ച നിമിഷം പ്രശാന്ത് കുഴഞ്ഞുവീഴുകയും നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുകയുമായിരുന്നു.
ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയവർക്ക് മുന്നിൽ പ്രശാന്തിന്റെ ഭാര്യ നടത്തിയ വൈകാരികമായ പ്രതികരണം കാനഡയിലെ മലയാളി സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. “സഹായത്തിനായി എത്തിയ ഒരാളെ ഇത്രയും നേരം അവഗണിക്കാൻ എങ്ങനെ സാധിച്ചു? ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ ജീവൻ രക്ഷിക്കുമെന്നാണ് ഞങ്ങൾ കരുതിയത്, പക്ഷേ അവിടെ വെച്ച് എന്റെ പ്രിയപ്പെട്ടവനെ അവർ ഇല്ലാതാക്കി. എന്റെ മൂന്ന് മക്കൾക്ക് ഇനി ആരുണ്ട്?” – അവർ ചോദിച്ചു.
ആൽബർട്ടയിലെ ആരോഗ്യസംവിധാനത്തിലെ പാളിച്ചകളും എമർജൻസി വിഭാഗങ്ങളിലെ അമിതമായ കാത്തിരിപ്പുസമയവുമാണ് പ്രശാന്തിന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി പ്രവാസി മലയാളി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നുമാണ് ആവശ്യം. മൂന്ന് ചെറിയ മക്കളടങ്ങുന്ന പ്രശാന്തിന്റെ കുടുംബത്തെ സഹായിക്കാനായി വിവിധ സംഘടനകൾ ഇതിനോടകം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.







