കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ്‌ജെറ്റിന് നേരെ ജൂണിൽ നടന്ന സൈബർ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചതായി കാനഡയിലെ പ്രൈവസി കമ്മീഷണർ ഫിലിപ്പ് ഡുഫ്രെസ്നെ അറിയിച്ചു. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിന് വെസ്റ്റ്‌ജെറ്റ് ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും, വിമാന കമ്പനി സൈബർ ആക്രമണത്തെക്കുറിച്ച് ഏതൊക്കെ വിവരങ്ങൾ യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും പരിശോധിക്കുന്നതിനായാണ് അന്വേഷണം ആരംഭിച്ചതെന്ന് ഫിലിപ്പ് ഡുഫ്രെസ്നെ പറഞ്ഞു. കമ്പനി ഫലപ്രദമായി പ്രശ്‌നം പരിഹരിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിലാണ് അടിയന്തര ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഫിലിപ്പ് ഡുഫ്രെസ്നെ വ്യക്തമാക്കി.
ജൂൺ 13-ന് സെർവറുകളിലും സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളിലും സൈബർ ആക്രമണം നേരിട്ടതായി കാൽഗറി ആസ്ഥാനമായുള്ള എയർലൈൻ ഉപയോക്താക്കളെ അറിയിച്ചിരുന്നു. സൈബർ സൈബർ ആക്രമണത്തിൽ ചില ഡാറ്റകൾ ഹാക്കർമാർ മോഷ്ടിച്ചതായി വെസ്റ്റ്ജെറ്റ് പറഞ്ഞിരുന്നു. അതേസമയം ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങളോ, യാത്രക്കാരുടെ പാസ്‌വേഡുകളോ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് എയർലൈൻ അറിയിച്ചു. എന്നാൽ, ചില വ്യക്തിഗത, യാത്രാ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.