വാഷിംഗ്ടൺ: അമേരിക്കയിലെ ഉയർന്ന ജീവിതച്ചെലവിന് (Affordability Crisis) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹത്തിന്റെ വോട്ടർമാർ ഉൾപ്പെടെയുള്ളവർ ഇപ്പോൾ കുറ്റപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു എന്ന് പുതിയ പോളിറ്റിക്കോ സർവേ ഫലം. യു.എസിലെ ജീവിതച്ചെലവ് തങ്ങൾക്ക് ഓർമ്മയുള്ളതിൽ വച്ച് ഏറ്റവും മോശമാണെന്ന് ഏതാണ്ട് പകുതിയോളം (46%) അമേരിക്കക്കാർ അഭിപ്രായപ്പെട്ടു. 2024-ൽ ട്രംപിന് വോട്ട് ചെയ്തവരിൽ 37% പേരും ഇതേ അഭിപ്രായക്കാരാണ്.
നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ട്രംപിനാണ് ഉത്തരവാദിത്തമെന്ന് 46% പേർ പറയുന്നു. ട്രംപിന്റെ ഭരണമാണ് ഉയർന്ന ചെലവുകൾക്ക് കാരണമെന്നും അവർ കരുതുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിന് വിജയം സമ്മാനിച്ച വോട്ടർമാരിൽ ചിലർ അദ്ദേഹത്തിൽ നിന്ന് അകലുന്നതിന്റെ സൂചനയാണിത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇത് റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.







