സറേ ഉൾപ്പെടെയുള്ള ലോവർ മെയിൻലാൻഡ് മേഖലകളിൽ വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളിലും ഭീഷണിപ്പെടുത്തി പണം തട്ടുന്ന (Extortion) കുറ്റകൃത്യങ്ങളിലും പ്രതിഷേധിച്ച് ബിസിനസ് ഉടമകളും പ്രാദേശിക നിവാസികളും വൻ പ്രതിഷേധ പ്രകടനം നടത്തി. ഈ വർഷം ജനുവരിയിൽ മാത്രം സറേ, ഡെൽറ്റ, അബോട്ട്‌സ്‌ഫോർഡ് എന്നിവിടങ്ങളിൽ ഇത്തരം ഡസൻ കണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സറേ പോലീസ് സർവീസിൻ്റെ കണക്കുകൾ പ്രകാരം, ജനുവരി 26 വരെ 36 എക്സ്റ്റോർഷൻ പരാതികളും ഇതിനോടനുബന്ധിച്ച് വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെയുണ്ടായ എട്ട് വെടിവയ്പ്പുകളും ഉണ്ടായിട്ടുണ്ട്.
തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് കൂടുതൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. അക്രമസംഭവങ്ങൾ തങ്ങളുടെ ഉപജീവനമാർഗ്ഗത്തെയും മാനസികാവസ്ഥയെയും സാരമായി ബാധിച്ചുവെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത വ്യാപാരികൾ വ്യക്തമാക്കി. വെടിവയ്പ്പ് ഭീഷണിയെത്തുടർന്ന് ഉപഭോക്താക്കൾ എത്താതായതോടെ വാടകയും നികുതിയും അടയ്ക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് പലരും ചൂണ്ടിക്കാട്ടി.
അയൽപക്കങ്ങളിൽ നടക്കുന്ന അക്രമങ്ങൾ കുട്ടികളുടെ സുരക്ഷയെപ്പോലും ബാധിക്കുന്നുവെന്നും വെടിയുണ്ടകൾ എപ്പോൾ വേണമെങ്കിലും തങ്ങളുടെ വീടുകളിലും പതിക്കാം എന്ന ഭയത്തിലാണ് കഴിയുന്നതെന്നും നാട്ടുകാർ പറഞ്ഞു. അക്രമികൾക്ക് നേരെ സ്വയം വെടിവയ്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ഹെലികോപ്റ്റർ നിരീക്ഷണം ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പോലീസ് കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മുൻ സറേ മേയർ ഡഗ് മക്കല്ലം ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിഷേധ പരിപാടിയിൽ ആവശ്യപ്പെട്ടു.







