വാഷിംഗ്ടൺ: ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള നയതന്ത്ര നീക്കങ്ങൾ കർശനമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാൻഡ് ഭരണകൂടത്തിന് താൽപ്പര്യമില്ലെങ്കിലും ദ്വീപിനെ അമേരിക്കയുമായി ചേർക്കുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വർധിച്ചുവരുന്നത് പ്രതിരോധിക്കാൻ ഗ്രീൻലാൻഡിന് മേൽ പൂർണ്ണ നിയന്ത്രണം ആവശ്യമാണെന്ന നിലപാടിലാണ് യുഎസ്. നയതന്ത്ര ചർച്ചകളിലൂടെ ഗ്രീൻലാൻഡിനെ സ്വന്തമാക്കാനാണ് മുൻഗണന നൽകുന്നതെങ്കിലും അത് പരാജയപ്പെട്ടാൽ സൈനിക നടപടിയടക്കമുള്ള കടുത്ത നീക്കങ്ങളിലേക്ക് (Hard way) കടക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. വൈറ്റ് ഹൗസിൽ എണ്ണക്കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിന്റെ വിവാദ പ്രസ്താവന.
ഗ്രീൻലാൻഡിനെ ഡെന്മാർക്കിൽ നിന്ന് വേർപെടുത്തി അമേരിക്കയുമായി ചേർക്കുന്നതിനായി വൻതുക നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള പദ്ധതികളും അമേരിക്കയുടെ സജീവ പരിഗണനയിലുണ്ട്. നിലവിലെ പ്രതിരോധ കരാറുകൾ പ്രകാരം ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യമുണ്ടെങ്കിലും അത് സുരക്ഷ ഉറപ്പാക്കാൻ പര്യാപ്തമല്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. നയതന്ത്ര തലത്തിൽ പാട്ടവ്യവസ്ഥകളേക്കാൾ ഭൂമിക്ക് മേലുള്ള ഉടമസ്ഥാവകാശത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ഡെന്മാർക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളും പ്രതിഷേധം ശക്തമാക്കി. ഗ്രീൻലാൻഡിന്റെ പരമാധികാരത്തിൽ കടന്നുകയറാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്ന് കാനഡയും ജർമ്മനിയുമടക്കമുള്ള എട്ട് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ട്രംപിന്റെ ഏകപക്ഷീയമായ നീക്കം നാറ്റോ സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്







