വാഷിങ്ടൺ: യുഎസ് യാത്രാവിലക്കേർപ്പെടുത്തിയ 19 രാജ്യങ്ങളിൽനിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ നിർത്തിവെച്ചതായി റിപ്പോർട്ട്. ഗ്രീൻകാർഡുകളും പൗരത്വ അപേക്ഷകളും ഉൾപ്പെടെ നിർത്തിവെച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ഭരണകൂടം നിലവിലെ സ്ഥിതി സൂക്ഷ്മ പരിശോധന നടത്തുന്നതുവരെ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) പൂർണമായി നിർത്തിവെച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്.
അഫ്ഗാനിസ്താൻ, മ്യാൻമാർ, ചാഡ്, റിപ്പോബ്ലിക് ഓഫ് കോംഗോ, ഗിനി, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമെൻ, ബുറുൺഡി, ക്യൂബ, ലാവോസ്, സിയെറാ ലിയോൺ, ടോഗോ, തുർക്ക്മെനിസ്താൻ, വെനസ്വേല എന്നിവിടങ്ങളിൽനിന്നുള്ള അപേക്ഷകർക്കാണ് ഈ വിലക്ക് ബാധകമാകുക. വാഷിങ്ടണിൽ രണ്ട് വെസ്റ്റ് വിർജീനിയൻ ഗാർഡുകളെ വെടിവെച്ചതിനു പിന്നാലെ ആ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റങ്ങൾ താത്കാലികമായി നിർത്തുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഈ നീക്കം. വെടിവയ്പിൽ ഒരാൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ തുടരുന്നു. സംഭവത്തിൽ മുൻപ് യുഎസിനൊപ്പം അഫ്ഗാനിൽ പ്രവർത്തിച്ച അഫ്ഗാൻ സ്വദേശിയെ പിടികൂടിയിട്ടുണ്ട്.
യുഎസ്സിഐഎസ് നിലവിൽ പൂർണമായി നിർത്തിവെച്ചെന്നതിനു പുറമേ, നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കുന്നതും നീളും. എല്ലാ വിദേശികളേയും പരമാവധി പരിശോധിക്കും. ലോകത്തെ ഏറ്റവും കർശനമായ സ്ക്രീനിങ് സംവിധാനങ്ങളിലൊന്നാണ് യുഎസിന്റേത്. ദരിദ്ര രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം ശാശ്വതമായി നിർത്താനും യുഎസിൽ നിയമപരമായി താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്താനും ആഗ്രഹിക്കുന്നുവെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.







