വാഷിംഗ്ടൺ: യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക താരിഫ് ഇല്ലാതാക്കാൻ ഇന്ത്യ സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. അധിക താരിഫ് ഉള്ളതിനാൽ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിൽ നേരിടുന്ന വ്യാപാര തടസങ്ങൾ ലോകത്തിലെ ഏറ്റവും ഉയർന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ‘ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫുകളിൽ ഒന്നാണ് ഇന്ത്യയുടേത്. ഞങ്ങൾ അത് സഹിക്കാൻ പോകുന്നില്ല, അവർ ഇതിനകം അത് ഉപേക്ഷിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.-വൈറ്റ് ഹൗസിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ താരിഫുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, ട്രംപ് പറഞ്ഞു.
‘അവർ(ഇന്ത്യ) അത് വെറുതെ വിടും. അവർ ഇതിനകം സമ്മതിച്ചിട്ടുണ്ട്. എനിക്കല്ലാതെ മറ്റാർക്കും വേണ്ടി അവർ ഇത് ചെയ്യുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, താരിഫ് മാറ്റങ്ങൾ ബാധിക്കപ്പെടുന്ന ഉൽപ്പന്നങ്ങളെയോ മേഖലകളെയോ കുറിച്ചുള്ള വിശദാംശങ്ങൾ ട്രംപ് നൽകിയില്ല. വാഷിംഗ്ടണുമായി നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകൾക്കിടയിൽ, പരസ്പര അടിസ്ഥാനത്തിൽ യുഎസിൽ നിന്നുള്ള സ്റ്റീൽ, ഓട്ടോ പാർട്‌സ്, ഫാർമസ്യൂട്ടിക്കൽസ് എന്നിവയിൽ പൂജ്യം താരിഫ് ചുമത്താൻ ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യുഎസിൽ നിന്നുള്ള ഒരു നിശ്ചിത അളവിലുള്ള ഇറക്കുമതിക്ക് പരസ്പര താരിഫ് ബാധകമാകുമെന്ന് ഈ വിഷയവുമായി പരിചയമുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 2 ന് ട്രംപിന്റെ ‘വിമോചന ദിന’ പ്രഖ്യാപനത്തെത്തുടർന്ന്, മിക്കവാറും എല്ലാ യുഎസ് വ്യാപാര പങ്കാളികൾക്കും തീരുവ ചുമത്തിയതോടെ, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് തുടക്കത്തിൽ 26 ശതമാനം തീരുവ ചുമത്തിയിരുന്നു. ട്രംപ് പ്രഖ്യാപിച്ച 90 ദിവസത്തെ താൽക്കാലിക നിർത്തിവയ്ക്കലിനു കീഴിൽ ആ നിരക്ക് 10 ശതമാനമായി കുറയ്ക്കുകയുണ്ടായി. ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങൾക്കും ഇത് ബാധകമാണ്.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145 ശതമാനം കുത്തനെയുള്ള ലെവി ഇപ്പോഴും നേരിടുകയാണ്. ചൈന ഒഴികെയുള്ള അതിന്റെ 18 പ്രധാന വ്യാപാര പങ്കാളികളിൽ 17 എണ്ണവുമായി അമേരിക്ക നിലവിൽ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും സമീപഭാവിയിൽ വ്യാപാര കരാറുകൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൊവ്വാഴ്ച നടന്ന ഒരു കോൺഗ്രസ് ഹിയറിംഗിനിടെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് നിയമസഭാംഗങ്ങളോട് പറഞ്ഞു.