വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്നു പുറത്താക്കുന്നതിനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃത താമസക്കാർ കൂടുതലായുള്ള ലോസ് ഏഞ്ചൽസ്, ചിക്കാഗോ, ന്യൂയോർക്ക് മേഖലകളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നും തന്റെ സോഷ്യൽ മീഡിയാ പേജായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തി നാടുകടത്താനുള്ള നടപടി കൂടുതൽ ശക്തമാക്കേണ്ടതുണ്ടന്നെും ട്രംപ് കുറിച്ചു.
ലോസ് ഏഞ്ചൽസിൽ പരിശോധന ശക്തമാക്കുകയും ഇതിനു പിന്നാലെ പ്രതിഷേധം വ്യാപകമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഒരാഴ്ച്ചയോളം ലോസ് ഏഞ്ചൽസിൽ വ്യാപക പ്രതിഷേധമായിരുന്നു അലയടിച്ചത്. പ്രതിഷേധത്തിനു പിന്നാലെ നാഷ്ണൽ ഗാർഡുകളേയും മറീനുകളേയും ട്രംപ് ഭരണ കൂടം വിന്യസിച്ചിരുന്നു. ഇതിനെതിരേ കാലിഫോർണിയ ഗവർണർ അതിരൂക്ഷമായ പ്രതികരണമാണ് നടത്തിയത്. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നു കാലിഫോർണിയ ഗവർണർ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ നീക്കത്തിനെതിരേ ഗവർണർ കോടതിയേയും സമീപിച്ചിരുന്നു.
ഇതിനിടെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾക്ക് ചില മേഖലകളിൽ ഇളവു വരുത്തി. അന്താരാഷ്ട്ര വാർത്താ ഏജൻസിയീയ റോയിട്ടേഴ്്‌സ് റിപ്പോർട്ട് പ്രകാരം കൃഷിഭൂമികൾ , ഹോട്ടലുകൾ, മീറ്റ് ഫാക്ടറികൾ എന്നിവിടങ്ങളിലെ റെയ്ഡുകൾക്ക് താത്കാലികമായി ഇടവേള നൽകിയതായാണ് അധികൃതർ അറിയിച്ചത്. ഈ മേഖലയിലെ തൊഴിലാളി ക്ഷാമം കൂടി പരിഗണിച്ചാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. ഇക്കാര്യം ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെ വിവരമറിയുന്നവരും ഈ വിവരം സ്ഥിരീകരിച്ചു.ട്രംപ് തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനമായിരുന്നു അനധികൃത കുടിയേറ്റം തടയൽ നടപടി. ഇക്കാര്യത്തിൽ നിലപടാിൽ വെള്ളം ചേർക്കാനില്ലെന്ന നിലപാടിൽ തന്നെയാണ് ട്രംപ് ഇപ്പോഴും.