ഓട്ടവ: അമേരിക്ക സന്ദർശിക്കുന്ന കാനഡക്കാർ യാത്ര ബുദ്ധിമുട്ട് നേരിടുന്നു എന്ന വാദത്തെ എതിർത്ത് കാനഡയിലെ അമേരിക്കൻ അംബാസിഡർ പീറ്റ് ഹോക്സ്ട്ര. അതിർത്തികളിൽ യാത്രക്കാരുടെ ഫോണുകൾ അമേരിക്കൻ ഉദ്യോഗസ്ഥർ പരിശോധിക്കാറില്ലെന്നും പീറ്റ് ഹോക്സ്ട്ര പറഞ്ഞു. അതേ സമയം കാനഡയിലേക്ക് യാത്ര ചെയ്യുന്ന ചില അമേരിക്കക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും പീറ്റ് ഹോക്സ്ട്ര വ്യക്തമാക്കി. യുഎസ് ബിസിനസുകളിൽ നിക്ഷേപിക്കാൻ കനേഡിയൻ ജനതയെ സ്വാഗതം ചെയ്യുന്നുവെന്നും ഹോക്സ്ട്ര ഒരു അഭിമുഖത്തിൽ പറഞ്ഞു. ഏതെങ്കിലും ചില കനേഡിയൻ പൌരന്മാർക്ക് അമേരിക്കയിലേക്ക് വരുമ്പോൾ നിരാശാജനകമായ അനുഭവം ഉണ്ടായിട്ടുണ്ടാവാം. പക്ഷേ അത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന പൗരൻമാർക്കുള്ള യാത്ര മാർഗ്ഗനിർദേശങ്ങൾ അടുത്തിടെ കാനഡ പുതുക്കിയിരുന്നു. അതിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ അതിർത്തിയിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയേക്കും എന്ന് മുന്നറിയിപ്പും നൽകിയിരുന്നു. അതിർത്തിയിൽ കനേഡിയൻ പൗരന്മാർക്ക് കർശനമായ പരിശോധന നേരിടേണ്ടി വരുന്നതായും, അവരുടെ ഫോണുകൾ പരിശോധിക്കുന്നതായും, ചില സന്ദർഭങ്ങളിൽ കസ്റ്റഡിയിലെടുക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.