മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിക്കു നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയതിന്റെ തെളിവ് യുഎസിന് നൽകുമെന്ന് റഷ്യ. യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യൻ വാദം യുഎസ് ഇന്റലിജൻസ് തള്ളിയതിനു പിന്നാലെയാണ് പ്രതികരണവുമായി റഷ്യ രംഗത്തെത്തിയത്. ആക്രമണശ്രമത്തിനിടെ തകർത്ത യുക്രെയ്‌ന്റെ ഡ്രോണിൽ നിന്നുള്ള ഡേറ്റ വേർതിരിച്ചെടുക്കുകയും ഡീകോഡ് ചെയ്യുകയും ചെയ്‌തെന്ന് റഷ്യ അവകാശപ്പെട്ടു.
ഡ്രോൺ ലക്ഷ്യമിട്ടത് റഷ്യൻ പ്രസിഡന്റിന്റെ വസതിയായിരുന്നുവെന്ന് ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നതായും റഷ്യ പറഞ്ഞു. ഈ വിവരങ്ങൾ യുഎസുമായി പങ്കുവയ്ക്കാമെന്നാണ് റഷ്യ പറഞ്ഞത്. റഷ്യയുടെ പ്രതിരോധ മന്ത്രാലയം സമൂഹ്യമാധ്യമ പോസ്റ്റിൽ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിക്ക് നേരെ 91 ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചുവെന്ന് റഷ്യ യുക്രെയ്‌നെതിരെ ആരോപണമുന്നയിച്ചിരുന്നു.







