ബ്രിട്ടീഷ് കൊളംബിയ: ടംബ്ലർ റിഡ്ജ് സ്കൂളിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് ആസൂത്രിതമായ ഒരു ‘വേട്ടയാടൽ’ (Hunting) ആയിരുന്നുവെന്ന് പോലീസ്. പ്രതിയായ 18 വയസ്സുകാരി ജെസ്സി വാൻ റൂട്ട്‌സെലാർക്ക് സ്കൂളിൽ പ്രത്യേക ലക്ഷ്യങ്ങളോ ശത്രുക്കളോ ഉണ്ടായിരുന്നില്ലെന്നും, തന്റെ മുന്നിൽപ്പെട്ട എല്ലാവരെയും വെടിവെക്കാനാണ് ഇവർ ശ്രമിച്ചതെന്നും ആർസിഎംപി ഡെപ്യൂട്ടി കമ്മീഷണർ ഡ്വെയ്ൻ മക്ഡൊണാൾഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ടംബ്ലർ റിഡ്ജിനെ വിറപ്പിച്ച സംഭവം അരങ്ങേറുന്നത്. സ്കൂളിലെത്തുന്നതിന് മുൻപ് തന്റെ വീട്ടിൽ വെച്ച് സ്വന്തം അമ്മയെയും സഹോദരനെയും ജെസ്സി കൊലപ്പെടുത്തിയിരുന്നു. തുടർന്ന് രണ്ട് ആയുധങ്ങളുമായാണ് ഇവർ സ്കൂളിലെത്തിയത്. സ്കൂളിൽ വെച്ച് അഞ്ച് വിദ്യാർത്ഥികളെയും ഒരു അധ്യാപികയെയുമാണ് ഇവർ വെടിവെച്ചു കൊന്നത്. പോലീസെത്തിയപ്പോൾ സ്വയം വെടിയുതിർത്ത് ജെസ്സിയും മരിച്ചു. പോലീസുമായി ഏറ്റുമുട്ടിയതിന് ശേഷം പിന്നീട് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതി ഉപയോഗിച്ച ആയുധങ്ങളുടെ ഉറവിടം കണ്ടെത്താൻ പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയുടെ വീട്ടിൽ നിന്ന് രണ്ട് തോക്കുകളും സ്കൂളിൽ നിന്ന് രണ്ട് തോക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുൻപും മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇവർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഡിജിറ്റൽ രേഖകളും നിലവിൽ വിദഗ്ധ സംഘം പരിശോധിച്ചുവരികയാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് കുട്ടികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.






