വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി 75 രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രന്റ് വിസ (സ്ഥിരതാമസ വിസ) നടപടികൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചു. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയന്ത്രണം റഷ്യ, ഇറാൻ, ബ്രസീൽ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡ് അപേക്ഷകരെ നേരിട്ട് ബാധിക്കും. അമേരിക്കൻ ഖജനാവിനും ക്ഷേമപദ്ധതികൾക്കും ബാധ്യതയാകുന്നവരെ ഒരുകാരണവശാലും രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന കർശന നിലപാടിലാണ് ട്രംപ് ഭരണകൂടം.
കുടിയേറ്റ പരിശോധനാരീതികൾ കൂടുതൽ സുതാര്യമാക്കുന്നതിനും പഴുതുകൾ അടയ്ക്കുന്നതിനുമായാണ് ഈ ‘താൽക്കാലിക വിരാമം’ എന്നാണ് ഔദ്യോഗിക വിശദീകരണം. അപേക്ഷകരുടെ പ്രായം, സാമ്പത്തിക ഭദ്രത, ആരോഗ്യം, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവ ഇനിമുതൽ വിസ അനുവദിക്കുന്നതിൽ നിർണ്ണായക മാനദണ്ഡങ്ങളാകും. രാജ്യത്തിന്റെ നികുതിപ്പണം വിദേശ കുടിയേറ്റക്കാർ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വ്യക്തമാക്കി.
അതേസമയം, കുടിയേറ്റ ഇതര വിസകളായ ടൂറിസ്റ്റ്, ബിസിനസ്, സ്റ്റുഡന്റ് വിസകളെ നിലവിലെ നിയന്ത്രണം ബാധിക്കില്ല എന്നത് വലിയൊരു വിഭാഗം യാത്രക്കാർക്ക് ആശ്വാസമായി. ഇന്ത്യ ഈ 75 രാജ്യങ്ങളുടെ പട്ടികയിലില്ലാത്തതിനാൽ ഇന്ത്യൻ അപേക്ഷകർക്ക് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിസ പരിശോധനയ്ക്കുള്ള പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരുന്നത് വരെ ഈ വിലക്ക് തുടരാനാണ് സാധ്യത. ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള കായിക മാമാങ്കങ്ങൾക്ക് എത്തുന്നവരെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.







