ദരിദ്രരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനുള്ള ചൈൽഡ് കെയർ സബ്സിഡികൾ, മറ്റ് പദ്ധതികൾ എന്നിവയ്ക്കുള്ള ഫെഡറൽ ഫണ്ട് തടയാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരമില്ലെന്ന് ഫെഡറൽ കോടതി. ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ഫണ്ട് തടയുന്നതാണ് കോടതി എതിർത്തത്.
കലിഫോർണിയ, കൊളറാഡോ, ഇല്ലിനോയിസ്, മിനസോട, ന്യൂയോർക്ക് സംസ്ഥാനങ്ങളാണ് മൂന്ന് ഗ്രാന്റ് പ്രോഗ്രാമുകൾക്കുള്ള ഫണ്ട് മരവിപ്പിക്കാൻ ചൊവ്വാഴ്ച പ്രഖ്യാപിച്ച നയം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ടെന്ന് വ്യക്തമാക്കിയത്. പണം തടഞ്ഞുവയ്ക്കുന്നതിന് സർക്കാരിന് നിയമപരമായ കാരണമില്ലെന്നും സംസ്ഥാനങ്ങൾ വാദിച്ചു. സംസ്ഥാനങ്ങൾ ജനങ്ങൾക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നതിനാലാണ് ധനസഹായം താൽക്കാലികമായി നിർത്തുന്നതെന്ന് യുഎസ് ആരോഗ്യ-മനുഷ്യ സേവന വകുപ്പ് പറഞ്ഞു, എന്നാൽ എന്തുകൊണ്ടാണ് ഈ അഞ്ച് സംസ്ഥാനങ്ങൾക്ക് മാത്രം നിയന്ത്രണമേർപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നില്ല.
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളുടെ പരിചരണത്തിന് സബ്സിഡി നൽകുന്ന ചൈൽഡ് കെയർ ആൻഡ് ഡെവലപ്മെന്റ് ഫണ്ട്, പണ സഹായവും തൊഴിൽ പരിശീലനവും നൽകുന്ന ടെമ്പററി അസിസ്റ്റൻസ് ഫോർ നീഡി ഫാമിലീസ് പ്രോഗ്രാം, വിവിധ പരിപാടികൾക്ക് പണം നൽകുന്ന സോഷ്യൽ സർവീസസ് ബ്ലോക്ക് ഗ്രാന്റ് എന്നിവയ്ക്കുള്ള ഫണ്ടാണ് നിർത്തലാക്കിയത്. പ്രതിവർഷം ആകെ 10 ബില്യൺ യുഎസ് ഡോളറിലധികമാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. ഫണ്ട് തടയുന്ന ശ്രമം ഭരണഘടനാ വിരുദ്ധമാണെന്നും ഗവൺമെന്റ് പരിപാടികളിലെ തട്ടിപ്പ് ഇല്ലാതാക്കുന്നതിനുപകരം ട്രംപിന്റെ രാഷ്ട്രീയ എതിരാളികളെ പിന്തുടരുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടത്തുന്നതെന്നും സംസ്ഥാനങ്ങൾ വാദിക്കുന്നു. സംസ്ഥാനങ്ങൾക്ക് ശിശു സംരക്ഷണ ഫണ്ടുകൾ ലഭിക്കാത്ത സാഹചര്യത്തിൽ, പദ്ധതികളെ ആശ്രയിക്കുന്ന ദാതാക്കളും കുടുംബങ്ങളും അനിശ്ചിതത്വത്തിലാകും.







