യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ചിന്‍പിങ്ങും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച ഏപ്രിലില്‍ നടക്കും. ഈ വര്‍ഷം ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കുമെന്നും തുടര്‍ന്ന് വര്‍ഷാവസാനം ഷി ചിന്‍പിങ് അമേരിക്കയിലെത്തുമെന്നും ട്രംപ് സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നയതന്ത്ര നീക്കങ്ങള്‍.
ഏപ്രിലിലെ ചൈന സന്ദര്‍ശനത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും നിലവില്‍ ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം വളരെ മികച്ചതാണെന്നും വൈറ്റ്ഹൗസില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും കരുത്തരായ രണ്ട് നേതാക്കള്‍ തമ്മില്‍ നല്ല ബന്ധം പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ഏപ്രിലിലെ തന്‍റെ ചൈന യാത്രയെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഫെബ്രുവരി നാലിന് ഇരു നേതാക്കളും തമ്മില്‍ 90 മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇറാന്‍, യുക്രെയ്ന്‍ തുടങ്ങിയ ഭൗമരാഷ്ട്രീയ വിഷയങ്ങള്‍ ഒഴിവാക്കി പൂര്‍ണ്ണമായും വ്യാപാര കാര്യങ്ങളിലാണ് ഈ സംഭാഷണം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ ചൈന വന്‍തോതില്‍ സോയാബീന്‍ വാങ്ങാന്‍ തീരുമാനിച്ചതും ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയിലെ ബുസാനില്‍ വെച്ച് നടന്ന കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശരിയായ ദിശ നല്‍കിയതായി ഷി അഭിപ്രായപ്പെട്ടു. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കൊടുങ്കാറ്റിലൂടെ മുന്നോട്ട് നയിക്കുന്ന ഒരു വലിയ കപ്പലിനോടാണ് ഷി ഉപമിച്ചത്. ഏപ്രിലിലെ ട്രംപിന്റെ ബീജിങ് സന്ദര്‍ശനത്തോടെ നിലവിലെ വ്യാപാര ഉടമ്പടികള്‍ കൂടുതല്‍ കാലത്തേക്ക് നീട്ടാന്‍ ധാരണയാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.







