വാഷിങ്ടൺ: അമേരിക്കൻ സർവകലാശാലകളിലെ ഗവേഷണത്തിനുള്ള കോടിക്കണക്കിനു ഡോളർ വരുന്ന ധനസഹായവും ശാസ്ത്ര മേഖലയിലെ തൊഴിൽ ശക്തിയും വെട്ടിക്കുറയ്ക്കാൻ ട്രംപ് ഭരണകൂടം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തി. ട്രംപിന്റെ ഭീഷണികൾ തങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്ന് അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന ശാസ്ത്ര സമൂഹങ്ങളിൽ ഒന്നിന്റെ വാർഷിക സമ്മേളനം ചൂണ്ടിക്കാട്ടി.
ബോസ്റ്റണിൽ നടന്ന വാർഷിക സമ്മേളനത്തിൽ തങ്ങൾക്ക് എല്ലാ ഭാഗത്തു നിന്നും പ്രഹരം ഏൽക്കുന്നതു പോലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ നയങ്ങൾ എന്ന് ലോസ് ആഞ്ചലസിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷണ വൈസ് ചാൻസലർ റോജർ വാക്കിമോട്ടോ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റായി രണ്ടാമൂഴം തുടങ്ങിയപ്പോൾ തന്നെ ഡൊണൾഡ് ട്രംപ് എൻഡോവ്‌മെന്റുകൾക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നതിനും നിയമപരമായ രേഖകളില്ലാത്ത വിദ്യാർഥികളെ നാടു കടത്താനുള്ള സാധ്യതകളും അടങ്ങിയ ഉത്തരവുകൾ ഇറക്കിയതോടെ സർവകലാശാലകൾ കടുത്ത ആശങ്കയിലായിരുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത്, നാഷണൽ സയൻസ് ഫൗണ്ടേഷൻ എന്നിങ്ങനെ യു എസിലെ പൊതു ഗവേഷണ ഫണ്ടിങിന്റെ മൂലക്കല്ലുകളായി കരുതുന്ന സ്ഥാപനങ്ങളെ ബാധിക്കുന്ന ദൂര വ്യാപകമായ മാറ്റങ്ങൾ ഇനിയും വരാനിരിക്കുന്നതായും ശാസ്ത്രജ്ഞർക്ക് ആശങ്കയുണ്ട്. രണ്ട് ഏജൻസികളും ചേർന്ന് ഓരോ വർഷവും ആയിരക്കണക്കിനു പ്രൊജക്ടുകൾക്കുള്ള ധന സഹായമാണ് നൽകി വരുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിനു ഗവേഷകരെയും മറ്റു തൊഴിലാളികളെയും പിന്തുണയ്ക്കുന്ന പ്രൊജക്ടുകളാണ് പലതും.
അർബുദത്തെ പ്രതിരോധിക്കാനും സമുദ്ര നിരപ്പിന്റെ വർധനവ് പരിഹരിക്കുന്നതിനും അഡ്വാൻസ് ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയവയ്ക്കും മറ്റുമുള്ള അമേരിക്കൻ ഗവേഷണ ശ്രമങ്ങൾക്ക് സാമ്പത്തിക നട്ടെല്ലു നൽകുന്ന ഈ ഏജൻസികളുടെ ഫണ്ട് ട്രംപ് വെട്ടിക്കുറച്ചതോടെ ശാസ്ത്ര ലോകം തന്നെ അവതാളത്തിലാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഫണ്ടിങിൽ 400 കോടി ഡോളർ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി നിർത്തി വെയ്ക്കാൻ ഫെഡറൽ ജഡ്ജി ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ടെങ്കിലും ട്രംപ് തന്റെ നീക്കവുമായി മുന്നോട്ട് പോവുകയായിരുന്നു.
ട്രംപിന്റെ നീക്കത്തിന് അനുസരിച്ച് ഏജൻസികൾക്ക് ഉത്തരവ് നടപ്പാക്കേണ്ടി വന്നാൽ ആ സ്ഥാപനങ്ങളിലും അവരുടെ കമ്യൂണിറ്റികളിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വിനാശകരമാകുമെന്നാണ് സർവകലാശാലകൾ മുന്നറിയിപ്പു നൽകുന്നത്.







