വാഷിങ്ടൺ: ഫെഡറൽ ജീവനക്കാർക്ക് പിരിഞ്ഞുപോകാൻ ട്രംപ് ഭരണകൂടം മുന്നോട്ട് വെച്ച ഓഫർ താത്കാലികമായി മരവിപ്പിച്ച തീരുമാനം പിൻവലിച്ച് കോടതി. ജീവനക്കാർക്ക് സ്വയം വിരമിക്കാനുളള പദ്ധതിയുമായി ട്രംപ് ഭരണക്കൂടത്തിന് മുന്നോട്ട് പോകാമെന്ന് കോടതി അറിയിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ജഡ്ജിയുടെ നടപടിയെ പ്രശംസിച്ചു. ഈ വിധി പ്രസിഡന്റിന് ലഭിക്കാനിരിക്കുന്ന നിരവധി നിയമപരമായ വിജയങ്ങളിൽ ഒന്നാണെന്നും ട്രംപിനെയും അദ്ദേഹത്തിന്റെ മുൻഗണനകളെയും പിന്തുണച്ച 77 ദശലക്ഷം അമേരിക്കക്കാരുടെ ഇഷ്ടത്തിന് മുകളിൽ ഒരു നിയമനടപടിയും ആത്യന്തികമായി വിജയിക്കില്ലെന്നാണ് ഈ വിധി കാണിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
തന്റെ ഭരണത്തിന്റെ ഭാഗമാകാൻ താത്പര്യമില്ലാത്ത ഫെഡറൽ ജീവനക്കാർ പരിഞ്ഞുപോകാമെന്നും എട്ട് മാസത്തെ ശമ്പളം പിരിഞ്ഞുപോകുന്നവർക്കുള്ള അലവൻസായി നൽകുമെന്നാണ് ട്രംപ് അറിയിച്ചത്. ജീവനക്കാർക്ക് ഓഫർ സ്വീകരിച്ച് പിരിയാനുള്ള സന്നദ്ധത അറിയിക്കാൻ വ്യാഴാഴ്ച വരെ സമയപരിധി നൽകിയിരുന്നു. എന്നാൽ ഇത്തരത്തിൽ പണം നൽകാനുള്ള നിയമപരമായ അധികാരം ഭരണകൂടത്തിന് ഇല്ലെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന തൊഴിലാളി യൂണിയനുകളാണ് കേസ് ഫയൽ ചെയ്തത്. തുടർന്ന് പദ്ധതി താത്കാലികമായി കോടതി മരവിപ്പിക്കുകയും ചെയ്തു.