കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് 2022-ൽ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലും വിവിധ അതിർത്തി പ്രദേശങ്ങളിലും നടന്ന പ്രതിഷേധ പ്രകടനങ്ങളെ നേരിടാൻ ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ സർക്കാർ എമർജൻസി ആക്ട് ഉപയോഗിച്ചത് നിയമവിരുദ്ധമെന്ന് ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിച്ചു. ഫെഡറൽ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.
രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾ ജനജീവിതം ദുസ്സഹമാക്കുകയും തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെങ്കിലും അത് രാജ്യസുരക്ഷയെ ബാധിക്കുന്ന, ദേശീയ അടിയന്തരാവസ്ഥ ആയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആവശ്യമായ നിയമപരമായ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്നും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായും കോടതി കണ്ടെത്തി. അതേ പോലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതിനുമായി സ്വീകരിച്ച നടപടികൾ ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കോവിഡ് -19 വാക്സിൻ നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ 2022 ജനുവരിയിലാണ് ഫ്രീഡം കോൺവോയ് പ്രതിഷേധം ആരംഭിച്ചത്. ട്രക്കുകൾ ഉപയോഗിച്ച് റോഡുകൾ ഉപരോധിച്ചും മറ്റും പ്രതിഷേധക്കാർ ആഴ്ചകളോളം ഒട്ടാവ നഗരം സ്തംഭിപ്പിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 14-ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡയുടെ ചരിത്രത്തിലാദ്യമായി എമർജൻസി ആക്ട് പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാരിന്റെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി കനേഡിയൻ സിവിൽ ലിബർട്ടീസ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ നൽകിയ ഹർജിയിലാണ് ഇപ്പോൾ അന്തിമ വിധി വന്നിരിക്കുന്നത്. 2024-ൽ ഇതേ വിഷയത്തിൽ കീഴ്ക്കോടതി പുറപ്പെടുവിച്ച വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു.







