ക്രിമിനൽ ആയ റയാൻ വെഡ്ഡിംഗിനായി രണ്ട് ട്രക്ക് ഡ്രൈവർമാർ കൊക്കെയ്ൻ കടത്തിയത് ട്രക്കിലെ രഹസ്യ അറ ഉപയോഗിച്ചെന്ന് റിപ്പോർട്ട്. റയാൻ വെഡ്ഡിംഗിൻ്റെ ക്രിമിനൽ സംരംഭത്തിന് വേണ്ടി കാലിഫോർണിയയിൽ നിന്ന് ഒൻ്റാരിയോയിലേക്ക് കൊക്കെയ്ൻ കടത്താനുള്ള പദ്ധതിയുമായി ബന്ധമുണ്ടെന്നും പിടിയിലായ രണ്ട് ട്രക്ക് ഡ്രൈവർ സമ്മതിച്ചു.
“ഓപ്പറേഷൻ ജയൻ്റ് സ്ലാലോം” എന്ന പേരിൽ എഫ്ബിഐ നടത്തിയ വിപുലമായ അന്വേഷണത്തെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് യുഎസ് പ്രോസിക്യൂട്ടർമാരുമായി കുറ്റപത്രം ഒപ്പിട്ട ആദ്യത്തെ കനേഡിയക്കാരാണ് ടൊറൻ്റോയിൽ നിന്നുള്ള ഇക്ബാൽ സിംഗ് വിർക്കും രഞ്ജിത് സിംഗ് റോവലും.
വാണിജ്യ ഗതാഗത ട്രക്കുകൾ ഉപയോഗിച്ച് വടക്കേ അമേരിക്കയിലേക്ക് ടൺ കണക്കിന് കൊക്കെയ്നും ഫെൻ്റനൈലും കടത്തുന്ന വെഡ്ഡിംഗിൻ്റെ മയക്കുമരുന്ന് കടത്ത് ശൃംഖല തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എഫ്ബിഐ അന്വേഷണം. ഒൻ്റാരിയോയിൽ നടന്ന നാല് കൊലപാതകങ്ങളുമായും ഈ സംഘത്തിന് ബന്ധമുണ്ട്. 2002-ൽ യൂട്ടായിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ കാനഡയ്ക്കുവേണ്ടി മത്സരിച്ച വെഡ്ഡിംഗ്, എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് കുറ്റവാളികളുടെ പട്ടികയിൽ ഉള്ളയാളാണ്. ഇയാളെ പിടികൂടുന്നതിനായി വിവരങ്ങൾ കൈമാറുന്നവർക്ക് 10 മില്യൺ യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.







