വാഷിംഗ്ടൺ : ട്രാന്‍സ്‌ജെന്‍ഡറുകളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി യുഎസ് സൈന്യം. സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ നീക്കം ചെയ്യാനുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനു പിന്നാലെയാണ് യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ‘യുഎസ് സൈന്യം ഇനിമുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിര്‍ത്തും എന്നാണ് സൈന്യം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.
2016 ല്‍ ഒബാമയുടെ ഭരണ കാലത്ത് സൈന്യത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിലക്ക് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത്’ അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ടു ലിഗംങ്ങള്‍ മാത്രമേ യുഎസില്‍ ഉണ്ടാകുകയുള്ളൂ എന്നും ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.