ന്യൂയോർക്കിൽ അൻപതിലധികം യാത്രക്കാരുമായി പോയ ടൂർ ബസ് ഹൈവേയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. നയാഗ്ര ഫാൾസിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലേക്ക് മടങ്ങുകയായിരുന്ന ബസ്, പെംബ്രോക്കിന് സമീപം ന്യൂയോർക്ക് സ്റ്റേറ്റ് ത്രൂവേയിലാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ 52 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും, ചിലർ വാഹനത്തിൽ കുടുങ്ങുകയും ഒട്ടനവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.
വാഹനം നിയന്ത്രണം വിട്ട് മീഡിയനിലേക്ക് കയറുകയും പിന്നീട് റോഡിന്റെ വശത്തുള്ള കുഴിയിലേക്ക് മറിയുകയുമായിരുന്നുവെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് വക്താവ് ട്രൂപ്പർ ജെയിംസ് ഒ’കല്ലഗൻ പറഞ്ഞു. ബസ് അമിത വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ബസിലെ യാത്രക്കാരിൽ കൂടുതലും ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണെന്ന് ഒ’കല്ലഗൻ അറിയിച്ചു. പരുക്കേറ്റ 24 പേരെ എറി കൗണ്ടി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചു. രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടത്തെ തുടർന്ന് ന്യൂയോർക്ക് സ്റ്റേറ്റ് ത്രൂവേയിലെ ഇരു ദിശകളിലുമുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.







