ടൊറന്റോ: നഗരത്തിലുടനീളം ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള മോഷണങ്ങൾ സമീപകാലത്തായി വർധിച്ചതായി ടൊറന്റോ പോലീസ് റിപ്പോർട്ട് ചെയ്തു. ദുർബലരായ, പ്രായമായ ആളുകളെ ലക്ഷ്യം വെച്ചുള്ള കുറ്റകൃത്യങ്ങൾ ഒരു പ്രവണതയായി വർധിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഫീൽഡ് സർവീസസ് ചീഫ് സൂപ്രണ്ട് മൻദീപ് മാൻ പ്രശ്‌നത്തിന്റെ വ്യാപ്തി വിശദീകരിക്കുകയും ഈ കുറ്റകൃത്യങ്ങളിൽ നിന്ന് സ്വയം രക്ഷനേടാനും സുരക്ഷിതരാകാനും താമസക്കാരെ സഹായിക്കുന്നതിനുള്ള ടിപ്‌സുകൾ പങ്കുവയ്ക്കുകയും ചെയ്തു.
അതേസമയം, പോലീസ് ഡാറ്റ പ്രകാരം, നഗരത്തിൽ വെടിവെയ്പ്പുകൾ 27 ശതമാനവും കൊലപാതകങ്ങൾ 56 ശതമാനവും വാഹനമോഷണങ്ങൾ 33 ശതമാനവും കുറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വർഷം ശ്രദ്ധ തിരിച്ചുള്ള മോഷണങ്ങളും കുറ്റകൃത്യങ്ങളും 350 ൽ അധികം റിപ്പോർട്ട് ചെയ്തു. 2024 ൽ ഇതേ കാലയളവിൽ ഇത് വെറും 28 എണ്ണമായിരുന്നു. കുറ്റകൃത്യങ്ങളിൽ ഇരകളായവരിൽ പലരും പരാതിപ്പെടാത്തതിനാൽ യഥാർത്ഥ എണ്ണം വളരെ കൂടുതലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
60 നും 90 നും ഇടയിൽ പ്രായമുള്ളവരെയും ഒറ്റയ്ക്ക് കഴിയുന്നവരെയും ആഭരണങ്ങൾ ധരിച്ചിരിക്കുന്നവരെയുമാണ് ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നത്. മിക്ക സംഭവങ്ങളും നടക്കുന്നത് പ്രവൃത്തി ദിവസങ്ങളിലാണ്. പുലർച്ചെ മുതൽ ഉച്ചയ്ക്ക് 12 മണി വരെയുള്ള സമയങ്ങളിലാണ് കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്നത്. വാണിജ്യ പാർക്കിംഗ് സ്ഥലങ്ങളിലും, സിറ്റി സ്ട്രീറ്റുകളിലും, സ്വന്തം സ്ഥലങ്ങളിൽ പോലും കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നുണ്ട്.
ടൊറന്റോയ്ക്ക് പുറത്തേക്കും ഇത്തരം കുറ്റകൃത്യങ്ങൾ വ്യാപിക്കുന്നുണ്ട്. വില പിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നതിന് മുമ്പ് ഇരയുടെ വിശ്വാസം നേടുന്നതിനായി വ്യാജ അടിയന്തരാവസ്ഥകൾ, സങ്കീർണമായ കഥകൾ പോലുള്ള തന്ത്രങ്ങൾ ഉപയോഗിച്ചുള്ള ശ്രദ്ധ തിരിക്കുന്ന മോഷണങ്ങൾ ദേശീയതലത്തിൽ വർധിച്ചുവരുന്നതായി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.







