ലണ്ടൻ: ബ്രിട്ടനിൽ സ്ഥിര താമസം ആഗ്രഹിക്കുന്ന കുടിയേറ്റക്കാർ അവരുടെ സാമൂഹിക മൂല്യം കൂടി തെളിയിക്കേണ്ടി വരുമെന്ന് ഹോം സെക്രട്ടറി ശബാന മഹമൂദ് സൂചിപ്പിച്ചു. സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകുന്ന സംഭാവനകൾക്കപ്പുറം, ബ്രിട്ടിഷ് സമൂഹത്തിന് എന്തു പ്രയോജനമാണ് അവരുടെ കുടിയേറ്റം കൊണ്ടുണ്ടാകുക എന്ന വിലയിരുത്തലാണ് നടക്കുക.
ഇതടക്കം നിർണായക പരിഷ്കാരങ്ങളുമായി നിലവിലെ കുടിയേറ്റ നടപടി ഉടച്ചുവാർക്കുമെന്ന് ശബാന പറഞ്ഞു. ബ്രിട്ടനിലെത്തി 5 വർഷം കഴിഞ്ഞാൽ കുടിയേറ്റ പദവിക്ക് അപേക്ഷിക്കാനുള്ള നിലവിലെ സൗകര്യം കർശനമാക്കുമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. 5 വർഷം എന്ന കാലപരിധി 10 വർഷമാക്കാനാണ് നീക്കം.
ഇതിനിടെ, ലേബർ പാർട്ടിയുടെ വാർഷിക സമ്മേളനം ലിവർപൂളിൽ ആരംഭിച്ചു. ഡിജിറ്റൽ ഐഡി കാർഡ് തൊഴിലവകാശ രേഖയായി കണക്കാക്കി കുടിയേറ്റച്ചട്ടം കർശനമാക്കുമെന്ന പ്രധാനമന്ത്രി കിയ സ്റ്റാമറുടെ പ്രഖ്യാപനം ഉൾപ്പെടെ സമ്മേളനം ചർച്ച ചെയ്യും.







