കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഡോ. കാർത്തിക പ്രദീപ് ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് സംശയം. ഇതിനായി ഗുണ്ടാസംഘങ്ങളുടെ അടക്കം സഹായം ഇവർക്കുണ്ടായിരുന്നു എന്ന സംശയവും ബലപ്പെട്ടു. കാർത്തിക മാത്രമല്ല, മറ്റു ചിലരും ഇവരെ സഹായിക്കാനായി ഉണ്ടായിരുന്നു എന്നും ഇതിൽ ഇപ്പോൾ മാൾട്ടയിലുള്ള പാലക്കാട് സ്വദേശിക്കും കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ജോലിക്ക് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളുമടക്കം വാങ്ങി വച്ചുകൊണ്ട് തൊഴിലന്വേഷകരെ കൂടുതൽ സമ്മർദത്തിലാക്കിയെന്നും പരാതികളുണ്ട്. അതിനിടെ, കൊച്ചിയിൽ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന യുവാവിനെ സ്ഥാപനത്തിലെത്തി കാർത്തികയും കൂടെയുള്ളവരും ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ടേക്ക് ഓഫ് ഓവർസീസ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ മറവിലാണ് കാർത്തികയും കൂട്ടരും കോടികളുടെ തട്ടിപ്പ് നടത്തിയത്. 8–9 ലക്ഷം രൂപയ്ക്ക് വിദേശത്ത് ജോലി എന്നായിരുന്നു പരസ്യങ്ങളിലടക്കം നൽകിയ വാഗ്ദാനം. ഗഡുക്കളായാണ് പണം സ്വീകരിച്ചിരുന്നത്. 1.20 ലക്ഷം രൂപ തുടക്കത്തിൽ വാങ്ങി വീസ നടപടികൾ തുടങ്ങിവയ്ക്കും. മാസങ്ങൾക്കു ശേഷം ഇവർക്ക് ഇംഗ്ലീഷ് പരിജ്ഞാനം അടക്കമുള്ള വിഷയങ്ങളിൽ അഭിമുഖം നടത്തും. ഇത്തരം അഭിമുഖങ്ങളിൽ ആരും തന്നെ പാസാകാറില്ല. എന്നാൽ ലണ്ടനിൽ ജോലി ചെയ്യുന്നവർ പോലും ഭാഷാ അഭിമുഖങ്ങളിൽ പരാജയപ്പെട്ടതോടെ ഇതിനു പിന്നിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വ്യക്തമായെന്നും പണം തിരികെ ചോദിച്ചെന്നും ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി പറയുന്നു.
90 ദിവസത്തിനുള്ളിൽ തിരികെ തരാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇപ്പോൾ പണം നഷ്ടമായിട്ട് 2 വർഷമായെന്നും തിരികെ ചോദിക്കുമ്പോൾ ഭീഷണിയായിരുന്നു മറുപടിയെന്നും ഇവർ പറയുന്നു. പണം നഷ്ടമായതോടെ പരാതിയുമായി ചിലർ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ പോലും കൂട്ടാക്കിയില്ല എന്ന പരാതികളും ഉയർന്നിട്ടുണ്ട്.
കെയർ ഗീവർ, സൂപ്പർമാർക്കറ്റിൽ ജോലി തുടങ്ങിയവയായിരുന്നു കാർത്തികയുടെ സ്ഥാപനം വാഗ്ദാനം ചെയ്തിരുന്ന ജോലികൾ. മുൻപ് ഇത്തരം ജോലിക്കായി എത്തിയ പാലക്കാടുകാരൻ പിന്നീട് കാർത്തികയ്ക്കൊപ്പം ചേർന്ന് തട്ടിപ്പിൽ പങ്കാളിയായി എന്ന വിവരമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇയാളെ കൂടി കേസിൽ പ്രതിയാക്കാനുള്ള ആലോചനയിലാണ് പൊലിസ്. കാർത്തികയുടെ ഭർത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ പങ്കും അന്വേഷണത്തിലുണ്ട്. കാർത്തികയുടെ തട്ടിപ്പും പരാതിക്കാരെ ഒതുക്കാനുള്ള ആസൂത്രിത കാര്യങ്ങളുടെയുമൊക്കെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഇതിലൊന്നാണ് മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയിട്ട് കാർത്തിക അടങ്ങുന്ന എട്ടംഗ സംഘം ആക്രമിക്കുന്ന ദൃശ്യങ്ങൾ. തന്റെ സുഹൃത്തിനെയും ഭാര്യയേയും ജോലി വാഗ്ദാനം ചെയ്ത് കാർത്തിക പറ്റിച്ചിരുന്നു എന്നും യുവാവ് പറയുന്നു. തനിക്കു നേരെ വരുന്നവരെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് നേരിടുക എന്ന രീതിയായിരുന്നു കാർത്തികയുടേത് എന്നും പറയപ്പെടുന്നു.