ഇന്ത്യൻ കയറ്റുമതിയ്ക്കെതിരെ അമേരിക്ക പുതിയ തീരുവ ഏർപ്പെടുത്തിയാലും അത് വലിയ ആഘാതം രാജ്യത്തെ കയറ്റുമതി മേഖലയ്ക്കുണ്ടാക്കില്ലെന്ന് റിപ്പോർട്ട്. 15-20% വരെ തീരുവ അമേരിക്ക കൂട്ടിയാലും ഇന്ത്യയുടെ കയറ്റുമതി ഏകദേശം 3-3.5% മാത്രമേ കുറയൂ എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കിയ റിപ്പോർട്ട് കണക്കാക്കുന്നു. ഇന്ത്യയുടെ കയറ്റുമതി വൈവിധ്യവൽക്കരണം, വർദ്ധിച്ച മൂല്യവർദ്ധനവ്, പുതിയ വ്യാപാര പാതകൾ എന്നിവയിലൂടെ യുഎസ് തീരുവയുടെ ആഘാതം പരിഹരിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് എസ്ബിഐ നടത്തിയ പഠനം പറയുന്നു.
2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 17.7% അമേരിക്കയിലേക്കായിരുന്നു. എന്നിരുന്നാലും, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇന്ത്യ മികച്ച വിപണി വളർത്തിയെടുത്തിട്ടുണ്ട്. അതായത് ഒരൊറ്റ വിപണിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് വർഷങ്ങളായി ഇന്ത്യ. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തുന്ന തീരുവ നിരക്ക് താരതമ്യേന വലിയ മാറ്റങ്ങളില്ലാത്തതായിരുന്നു. ഉദാഹരണത്തിന് 2018-ൽ 2.72% ആയിരുന്ന തീരുവ 2021-ൽ 3.91% ആയി വർദ്ധിച്ചു, 2022-ൽ തീരുവ 3.83% ആയി ചെറുതായി കുറഞ്ഞു. അതേ സമയം യുഎസിൽ നിന്നുള്ള ഇറക്കുമതികൾക്കുള്ള ഇന്ത്യ ചുമത്തുന്ന തീരുവ 2018-ൽ 11.59% ആയിരുന്നത് 2022-ൽ 15.30% ആയി വർദ്ധിച്ചു .
കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനാണ് ഇന്ത്യ പ്രധാനമായും തീരുവ ചുമത്തുന്നത്. യന്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്,ഇന്ധനം, ഇരുമ്പ്,സ്റ്റീൽ, വസ്ത്രങ്ങൾ, വാഹനങ്ങൾ, കെമിക്കലുകൾ എന്നിവയാണ് ഇന്ത്യ പ്രധാനമായും അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്. അമേരിക്ക സ്റ്റീലിന് 25 ശതമാനം തീരുവ ചുമത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതും ഇന്ത്യക്ക് വലിയ തിരിച്ചടിയാകില്ല. ഇന്ത്യയുമായി അമേരിക്കയുടെ സ്റ്റീൽ വ്യാപാര ഇടപാട് വെറും 3 ശതമാനം മാത്രമാണ്