ചെന്നൈ: ലൈംഗിക പീഡന കേസുകളിൽ പ്രതികളായ സ്കൂൾ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകൾ റദ്ദാക്കി അവരെ സ്കൂളിൽ നിന്നും പിരിച്ചുവിടാനൊരുങ്ങി തമിഴ്നാട് സർക്കാർ. പീഡനക്കേസുകളിൽ ഉൾപ്പെട്ട അധ്യാപകരുടെ യോഗ്യത റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. പത്തു വർഷത്തിനിടെ ലൈംഗിക പീഡനക്കേസുകളിൽ ഉൾപ്പെട്ട സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുകയാണ്.
നിലവിൽ ഇത് സംബന്ധിച്ച് 255 പേരുടെ പ്രഥമിക പട്ടിക തയാറാക്കിയിട്ടുണ്ട്. അധ്യാപകർക്കെതിരായ കുറ്റങ്ങളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങൾ ശേഖരിച്ചു. ഈ വിവരങ്ങൾ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പരിശോധിച്ച ശേഷമാവും നടപടി എടുക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ പലയിടങ്ങളിൽ നിന്നും ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. കൃഷ്ണഗിരിയിൽ അടുത്തിടെയാണ് മൂന്ന് അധ്യാപകർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.