ഓട്ടവ: കഴിഞ്ഞ ഫാൾ സീസണിൽ കാനഡയിൽ ന്യുമോണിയ ബാധിച്ച് എമർജൻസി റൂമിൽ ചികിത്സ തേടിയവരുടെ എണ്ണം മുൻ വർഷത്തേക്കാൾ വർധിച്ചതായി കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ(CIHI) റിപ്പോർട്ട്. 2023 നെ അപേക്ഷിച്ച് 2024 ൽ രോഗികളുടെ എണ്ണം ഇരട്ടിയിലധികമായതായി റിപ്പോർട്ടിൽ പറയുന്നു.
അഞ്ച് വയസ് മുതൽ 19 വയസ് വരെ പ്രായമുള്ള യുവാക്കളാണ് ഏറ്റവും കൂടുതൽ ന്യുമോണിയ ബാധിതരായവരെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2023 സെപ്റ്റംബറിൽ കാനഡയിലുടനീളം ന്യുമോണിയ ബാധിച്ച് 7,542 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയപ്പോൾ 2024 സെപ്റ്റംബറിൽ ഇത് 16,489 ആയി വർധിച്ചു. ഏകദേശം 119 ശതമാനം വർധനയാണ് എമർജൻസി റൂം സന്ദർശനത്തിലുണ്ടായത്.
കോവിഡ് പാൻഡെമിക് ശേഷം ന്യുമോണിയയുമായി ബന്ധപ്പെട്ട് എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ എത്തുന്നവരുടെ എണ്ണത്തിലെ ഏറ്റവും വലിയ വർധനയാണ് ഇതെന്ന് സിഐഎച്ച്‌ഐ ഡാറ്റാ അഡ്വാൻസ്‌മെന്റ് ആൻഡ് എൻഗേജ്‌മെന്റ് മാനേജർ തന്യ ഖാൻ പറയുന്നു. കഴിഞ്ഞ വർഷത്തെ റെസ്പിരേറ്ററി സീസണിൽ വാക്കിംഗ് ന്യുണോണിയ എന്നറിയപ്പെടുന്ന അസാധാരണമായ ന്യുമോണിയ ബാധിച്ച രോഗികളുടെ എണ്ണം വർധിച്ചതാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.







