അടിമാലി: ജില്ലാ കലക്ടറുടെ നിരോധനം ലംഘിച്ച് സിപ്‌ലൈൻ പ്രവർത്തിച്ചവർക്ക് എതിരെ കേസ്. വില്ലേജ് ഓഫിസർ നൽകിയ പരാതിയിൽ ഹൈറേഞ്ച് സിപ്‌ലൈൻ പ്രോജക്ട് എന്ന സ്ഥാപനത്തിനെതിരെയാണ് അടിമാലി പൊലീസ് കേസെടുത്തത്. എം.എം. മണി എംഎൽഎയുടെ സഹോദരൻ എം.എം. ലംബോദരനാണ് കലക്ടറുടെ നിയന്ത്രണങ്ങൾ ലംഘിച്ച് വിനോദസഞ്ചാര കേന്ദ്രം തുറന്നത്. കലക്ടറുടെ നിർദേശ പ്രകാരം ആനവിരട്ടി വില്ലേജ് ഓഫിസർ ലംബോദരന്റെ സിപ്‌ലൈൻ വിനോദസഞ്ചാരകേന്ദ്രം അടപ്പിച്ചിരുന്നു. പിന്നാലെ വില്ലേജ് ഓഫിസർ നൽകിയ പരാതിയിൽ ഹൈറേഞ്ച് സിപ്‌ലൈൻ പ്രോജക്ട് എന്ന സ്ഥാപനത്തിനെതിരെ അടിമാലി പൊലീസ് കേസെടുക്കുകയായിരുന്നു.
അടിമാലി–മൂന്നാർ പാതയിൽ ഇരുട്ടുകാനത്താണു ലംബോദരൻ നടത്തിവരുന്ന സിപ്‌ലൈൻ. റോഡിന്റെ ഒരു വശത്തെ സിപ്‌ലൈൻ സ്റ്റേഷനിൽനിന്ന് അടുത്ത മലയിലേക്കു കേബിളിലൂടെ യാത്ര ചെയ്യുന്നതാണു പദ്ധതി. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളിൽ സാഹസിക വിനോദങ്ങൾ പാടില്ലെന്നു ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം സ്ഥാപനം ലംഘിച്ചെന്നാണു കണ്ടെത്തൽ. നിയന്ത്രണങ്ങൾ നീക്കിയെന്ന വാർത്ത കണ്ടതിനെ തുടർന്നാണു കേന്ദ്രം തുറന്നതെന്നു ലംബോദരൻ പ്രതികരിച്ചു.