കാനഡയിലെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ ചെറു വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗർ ‘ശ്രീശൈല’ത്തിൽ ഗൗതം സന്തോഷാണ് ജൂലൈ 26-ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പട്ടണമായ ഡീർ ലേക്കിലുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 2.45 ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച ശേഷം ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
മൃതദേഹം നാട്ടിലെത്തിക്കേണ്ടെന്ന് കാനഡ എംബസി അറിയിച്ചിരുന്നു. മൃതദേഹം എംബാം ചെയ്യുന്നതും കാനഡയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതും പ്രായോഗികമല്ലെന്ന നിലപാടിലായിരുന്നു എംബസി അധികൃതർ. കാനഡയിൽ സംസ്കരിക്കണമെന്നും അധികൃതർ നിർദേശിച്ചിരുന്നു. എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഗൗതം സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ധാരണയായത്.