സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക അതിശക്തമായ വ്യോമാക്രമണം നടത്തി. ഞായറാഴ്ച അര്‍ധരാത്രിയോടെ സിറിയയിലുടനീളമുള്ള ഐഎസ് താവളങ്ങള്‍ക്ക് നേരെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) നടത്തിയ ഈ നീക്കത്തില്‍ ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടതായും നിരവധി ആയുധശേഖരങ്ങള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മാസം സിറിയയില്‍ വെച്ച് നടന്ന ഐഎസ് ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിനോടുള്ള തിരിച്ചടിയായാണ് ഈ സൈനിക നടപടി. എഡ്ഗര്‍ ബ്രയാന്‍ ടോറസ്-ടോവര്‍, വില്യം നഥാനിയേല്‍ ഹോവാര്‍ഡ്, അയാദ് മന്‍സൂര്‍ സകത്ത് എന്നിവരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തെ ‘ഓപ്പറേഷന്‍ ഹോക്ക് ഐ സ്‌ട്രൈക്ക്’ എന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.
സിറിയയിലുടനീളമുള്ള നിരവധി ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ യുഎസ് തകര്‍ത്തു. ‘ഞങ്ങളുടെ ആളുകളെ ഉപദ്രവിച്ചാല്‍, രക്ഷപ്പെടാന്‍ എത്ര ശ്രമിച്ചാലും ലോകത്തെവിടെയും എത്തി ഞങ്ങള്‍ നിങ്ങളെ കൊല്ലും’ എന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ട പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ഡിസംബര്‍ 19-നും സിറിയയില്‍ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. അന്ന് മധ്യ സിറിയയിലെ 70-ഓളം ഐഎസ് കേന്ദ്രങ്ങളാണ് തകര്‍ത്തത്.
2024 ഡിസംബറില്‍ ബഷാര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം സിറിയയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ കുര്‍ദിഷ് സേനയുമായി സഹകരിച്ചിരുന്ന യുഎസ്, ഇപ്പോള്‍ സിറിയന്‍ ഔദ്യോഗിക സര്‍ക്കാരുമായി ചേര്‍ന്നാണ് ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നത്. അലപ്പോയില്‍ കുര്‍ദിഷ് സേനയും സിറിയന്‍ ഔദ്യോഗിക സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടയിലാണ് ഐഎസിനെതിരെയുള്ള യുഎസിന്റെ ഈ നിര്‍ണ്ണായക നീക്കം.







