സറേ: ഇലോൺ മസ്‌കിനെയും അദ്ദേഹത്തിന്റെ വാഹന നിർമാണ കമ്പനിയായ ടെസ്‌ലയെയും ലക്ഷ്യമിട്ട് കാനഡയിലുടനീളം പ്രതിഷേധം ശക്തം. ‘ടെസ്‌ല ടേക്ക്‌ഡൗൺ’ എന്ന് പേരിട്ടിരിക്കുന്ന പ്രകടനങ്ങൾ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള മസ്‌കിൻറെ ഇടപെടലിനെയും ഗവൺമെൻ്റ് എഫിഷ്യൻസി വകുപ്പിലെ അദ്ദേഹത്തിൻറെ നേതൃത്വത്തെയും അപലപിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ടെസ്‌ലയെ ബഹിഷ്‌കരിക്കാനും മസ്‌കിൻറെ സമ്പത്ത് കുറയ്ക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതും പ്രതിഷേധങ്ങളുടെ ലക്ഷ്യമായിരുന്നു. #TeslaTakedown എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങായതോടെ, പ്രതിഷേധം ഓൺലൈനിൽ ശക്തി പ്രാപിച്ചിട്ടുണ്ട്. അതേസമയം, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാനും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് റിബേറ്റുകൾ നൽകാതിരിക്കാനുമുള്ള ശ്രമങ്ങൾ ചൂണ്ടിക്കാട്ടി, ടെസ്‌ല ഉൽപ്പന്നങ്ങൾ ഇലക്ട്രിക് വാഹന റിബേറ്റ് പ്രോഗ്രാമിൽ നിന്ന് നീക്കം ചെയ്യുമെന്ന് ബിസി ഹൈഡ്രോ പ്രഖ്യാപിച്ചു. എന്നാൽ, പ്രതിഷേധങ്ങളെക്കുറിച്ച് ടെസ്‌ല ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബ്രിട്ടിഷ് കൊളംബിയ സറേയിലെ ടെസ്‌ല സ്റ്റോറിനെക്കൂടാതെ ഞായറാഴ്ച ഓട്ടവ, വൻകൂവർ, മറ്റ് നഗരങ്ങൾ എന്നിവിടങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടന്നു. വരും ആഴ്ചകളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സംഘാടകർ പറയുന്നു. ട്രംപിനെ ഉപദേശിക്കുന്നതിലെ മസ്‌കിൻറെ പങ്ക്, സ്വേച്ഛാധിപത്യത്തിൻറെയും ഫാസിസത്തിൻറെയും ഉയർച്ച, കനേഡിയൻ പരമാധികാരത്തെക്കുറിച്ചുള്ള മസ്‌കിൻറെ അഭിപ്രായങ്ങൾ എന്നിവയിലും സംഘാടകരും പ്രതിഷേധക്കാരും ആശങ്ക പ്രകടിപ്പിച്ചു.
ഇലോൺ മസ്‌കിനും ഡോണൾഡ് ട്രംപുമായുള്ള അദ്ദേഹത്തിൻറെ ഇടപെടലിനും എതിരെ നിലകൊള്ളാനാണ് തങ്ങൾ ഇവിടെ കൂടിയിരിക്കുന്നതെന്ന് പ്രതിഷേധ സംഘാടകരിലൊരാളായ ജെൻ ഗാഗ്നോൺ പറഞ്ഞു. മസ്‌കിനെപ്പോലുള്ള ശതകോടീശ്വരന്മാർ കാനഡയുടെ ജനാധിപത്യത്തെയും മൂല്യങ്ങളെയും ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കാനഡയിലെയും യുഎസിലെയും നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.