കാനഡയ്ക്കെതിരായ ഡോണൾഡ് ട്രംപിൻ്റെ തീരുവകൾ അദ്ദേഹത്തിൻ്റെ പാർട്ടിയായ റിപബ്ലിക്കൻ പാർട്ടിയെ ആശങ്കയിലാക്കുന്നുവെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന മിഡ് ടേം തെരഞ്ഞെടുപ്പിൽ ഇത് പാർട്ടിയെ ദോഷകരമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക. USMCA കരാറിന് കീഴിൽ വരാത്ത കാനഡൻ ഉത്പന്നങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ 35 ശതമാനം തീരുവയാണ് പുതിയ ആശങ്കകൾക്ക് കാരണമായിരിക്കുന്നത്. സ്റ്റീൽ, അലുമിനിയം, കോപ്പർ എന്നിവയ്ക്ക് മേൽ നിലവിലുള്ള തീരുവകൾക്ക് പുറമേയാണ് പുതിയ നികുതികൾ. ഇതോടെ ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ, കാറുകൾ, കൃഷിഉപകരണങ്ങൾ എന്നിവയുടെ വില ഉയരാൻ സാധ്യതയുണ്ട്.
സമ്പദ്വ്യവസ്ഥ ദുർബലതയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് കെൻ്റക്കിയിൽ നിന്നുള്ള സെനറ്റർ റാൻഡ് പോൾ മുന്നറിയിപ്പ് നൽകി. താരിഫുകൾ ഒരു നികുതി പോലെ പ്രവർത്തിക്കുകയും ബിസിനസ് വളർച്ചയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് കൻസാസിൽ നിന്നുള്ള സെനറ്റർ ജെറി മോറനും കൂട്ടിച്ചേർത്തു. വ്യാപാരത്തിലെ അനിശ്ചിതത്വം തൊഴിൽ ലഭ്യതയെയും നിക്ഷേപങ്ങളെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെനറ്റർ മിച്ച് മക്കോണലും ട്രംപിൻ്റെ തീരുവകൾക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ചൈനയുടെ അന്യായമായ വ്യാപാരനയങ്ങൾക്കെതിരെ പ്രതിരോധിക്കാൻ കാനഡ പോലുള്ള സുഹൃദ് രാജ്യങ്ങളുമായി സഹകരിക്കേണ്ട സമയത്താണ് ട്രംപ് തർക്കങ്ങൾ ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരത്തിലെ അനിശ്ചിതത്വം തൊഴിൽ നൽകലും നിക്ഷേപവും വൈകിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മക്കോണൽ, പോൾ എന്നിവരും മറ്റ് സെനറ്റർമാരും ചേർന്ന് 25% തീരുവ റദ്ദാക്കാനുള്ള പ്രമേയം അവതരിപ്പിച്ചെങ്കിലും അത് സഭയിൽ പരാജയപ്പെട്ടിരുന്നു. തീരുവകൾ മൂലം വില വർദ്ധനവ് ഉടൻ അനുഭവപ്പെടുമെന്ന് വ്യാപാര വിദഗ്ധയായ ഇനു മനക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. റിപ്പബ്ലിക്കൻ നേതാക്കൾക്ക് തങ്ങളുടെ മണ്ഡലങ്ങളിൽ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അവർ പറഞ്ഞു. ഇങ്ങനെ ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും തീരുവ കുറയ്ക്കാൻ റിപ്പബ്ലിക്കൻ പാർട്ടി കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല.