കാനഡ-യുഎസ് താരിഫ് യുദ്ധം രൂക്ഷമായതോടെ കാനഡയിലെ നിരവധി ചെറുകിട സ്ഥാപനങ്ങൾ ആറ് മാസത്തിനുള്ളിൽ അടച്ചുപൂട്ടേണ്ടി വരുമെന്ന് പുതിയ റിപ്പോർട്ട്. താരിഫുകൾ മൂലമുണ്ടാകുന്ന ഉയർന്ന ചെലവുകൾ കാരണം രാജ്യത്തുടനീളമുള്ള 20 ശതമാനത്തോളം ചെറുകിട വ്യാപാരസ്ഥാപന ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. നിലവിലെ താരിഫ് സ്ഥിതി തുടരുകയാണെങ്കിൽ അഞ്ചിൽ ഒരാൾ (19 ശതമാനം) ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്ക് ആറ് മാസത്തിൽ കൂടുതൽ പിടിച്ചുനിൽക്കാനാവില്ലെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ബിസിനസ് (CFIB) റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ പത്തിൽ നാല് ചെറുകിട വ്യാപാരികൾക്കും (38 ശതമാനം) ഒരു വർഷത്തിൽ താഴെ മാത്രമേ പിടിച്ചുനിൽക്കൂ എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 41% വ്യാപാരസ്ഥാപനങ്ങളും വിതരണ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അതിന്‍റെ ഫലമായി 36% നിക്ഷേപങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും സിഎഫ്ഐബി അറിയിച്ചു.







