എഡ്‌മന്‍റൺ : ആൽബർട്ട, സസ്കാച്ചെവൻ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിൽ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നതായി റിപ്പോർട്ട്. ആൽബർട്ടയിൽ മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയതോടെ കനത്ത വൈദ്യുത തകരാറാണ് നേരിടുന്നത്. കാറ്റിനൊപ്പം കാൽഗറി, ബാൻഫ്, സ്ട്രാത്ത്മോർ, വാട്ടർടൺ ലേക്ക്സ്, വൾക്കൻ തുടങ്ങിയ പ്രദേശങ്ങളിൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടായി. ഇതോടെ ആൽബർട്ട-യു.എസ് അതിർത്തി മുതൽ ഫോർട്ട് മക്മറെ വരെയുള്ള പ്രദേശങ്ങളിലും തെക്കുപടിഞ്ഞാറൻ സസ്കാച്ചെവനിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കനത്ത കാറ്റിൽ മരങ്ങൾ വീണും മറ്റും വൈദ്യുതി ലൈനുകൾ തകരാറിലായതോടെ ആൽബർട്ടയിൽ ഏകദേശം 8,000 താമസക്കാർക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായി ഫോർട്ടിസ് ആൽബർട്ട വക്താവ് തന്യ ക്രോഫ്റ്റ് അറിയിച്ചു. ബ്രിട്ടീഷ് കൊളംബിയയുടെ ഉൾപ്രദേശങ്ങളിൽ ഏകദേശം 1,900 ഉപയോക്താക്കൾക്കും വൈദ്യുതിയില്ല. തകർന്നുവീണ വൈദ്യുതി ലൈനുകളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും കുറഞ്ഞത് 10 മീറ്റർ അകലം പാലിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. എഡ്മന്‍റണിലെ ചില ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണതായി റിപ്പോർട്ടുകളുണ്ട്. ആൽബർട്ട പവർ കമ്പനിയായ ‘ആറ്റ്‌കോ’യും പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ വൈദ്യുതി തടസ്സങ്ങൾ നേരിടുന്നതായി സ്ഥിരീകരിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ ഫ്രേസർ വാലിയിൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശി.







