കാനഡയിൽ നിന്നും വേർപിരിഞ്ഞ് ആൽബർർട്ടയെ സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യവുമായി ‘സ്റ്റേ ഫ്രീ ആൽബർർട്ട’ (Stay Free Alberta) എന്ന സംഘടനയുടെ നേതൃത്വത്തിൽ കാൽഗറിയിൽ വൻ ഒപ്പുശേഖരണം നടക്കുന്നു. ഈ വർഷം മെയ് മാസത്തിനുള്ളിൽ 1.78 ലക്ഷം ഒപ്പുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നയങ്ങളോടുള്ള വിയോജിപ്പും ഫെഡറൽ സർക്കാരുമായുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങളുമാണ് വിഘടനവാദ ചിന്തകൾ ശക്തമാകാൻ കാരണമെന്ന് പ്രതിഷേധക്കാർ പറയുന്നു.
കാനഡയിൽ നിന്ന് വിട്ടുമാറി അമേരിക്കയുമായി ചേരണമെന്ന വാദവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്നാൽ, വിഭജനത്തിൻ്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും, ഏകദേശം 29 ശതമാനം ആളുകൾ മാത്രമാണ് നിലവിൽ വേർപിരിയലിനെ അനുകൂലിക്കുന്നതെന്നും പുതിയ സർവ്വേകൾ വ്യക്തമാക്കുന്നു.
അതേസമയം, വിഘടനവാദ നീക്കങ്ങൾ പ്രവിശ്യയുടെ താൽപ്പര്യങ്ങളെ ഹനിക്കുമെന്നും തൊഴിൽ വിപണിയെ ദോഷകരമായി ബാധിക്കുമെന്നും പ്രതിപക്ഷമായ എൻഡിപി മുന്നറിയിപ്പ് നൽകി. ‘ടീം കാനഡ’യ്ക്കൊപ്പം ഉറച്ചുനിൽക്കാൻ എല്ലാ എംഎൽഎമാരും തയ്യാറാകണമെന്ന് എൻഡിപി നേതാവ് നഹീദ് നെൻഷി ആവശ്യപ്പെട്ടു. ബ്രെക്സിറ്റ് (Brexit) പോലുള്ള ചരിത്രപരമായ അബദ്ധങ്ങൾ ആൽബർർട്ടയിൽ ആവർത്തിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ, കാനഡയ്ക്കുള്ളിൽ പരമാധികാരമുള്ള ആൽബർട്ട എന്നതാണ് തങ്ങളുടെ നയമെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് വ്യക്തമാക്കി. വിഘടനവാദത്തെക്കുറിച്ചുള്ള ചർച്ചകൾ ജനങ്ങൾക്കിടയിൽ ഭീതി പടർത്താനാണെന്ന് ഭരണകക്ഷിയായ യുസിപി (UCP) ആരോപിച്ചതോടെ വിഷയം കാനഡയിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിമാറുകയാണ്.







