വാഷിങ്ടൻ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് തന്റെ ആദ്യ സന്ദേശം അയച്ച് ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല. അടുത്ത 14 ദിവസങ്ങൾ അതിശയകരമായിരിക്കും എന്ന സന്ദേശമാണ് ശുഭാംശു ശുക്ല അയച്ചിരിക്കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം –4 ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്കിങ് നടപടികൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്.
ബഹിരാകാശ നിലയത്തിലെ ഓർബിറ്റൽ ലബോറട്ടറിയിൽ എത്തിയ തനിക്ക് കൂടുതൽ സുഖം തോന്നുന്നതായും ഭൂമിയെ ഐഎസ്എസിൽ നിന്ന് കണ്ട ചുരുക്കം ചിലരിൽ ഒരാളാകാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും ശുഭാംശു പറഞ്ഞു. ‘‘ഞാൻ ബഹിരാകാശത്ത് എത്തുന്ന 634–ാം സഞ്ചാരിയാണ്. ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞത് ഒരു പദവിയാണ്. നിങ്ങൾ എന്നെ സ്വാഗതം ചെയ്തു, അക്ഷരാർത്ഥത്തിൽ ഞങ്ങൾക്കായി നിങ്ങളുടെ വാതിലുകൾ തുറന്നിട്ടതുപോലെ. ഇവിടെ ഒരു കുഞ്ഞിനെ പോലെയാണ് ഞാൻ. നടക്കാൻ പഠിക്കുന്നു. ഭക്ഷണം കഴിക്കാൻ പരിശീലിക്കുന്നു. ഗുരുത്വാകർഷണം ഇല്ലാത്തിടത്ത് ജീവിക്കാൻ പഠിക്കുന്നു. ആദ്യ ചുവടുവയ്പുകളിലെ പിഴവുകൾ പോലും ഞങ്ങൾ പരസ്പരം ആസ്വദിക്കുന്നു. ഞാൻ ഒരുപാട് ഉറങ്ങുന്നുണ്ടെന്നാണ് സഹപ്രവർത്തകർ പറയുന്നത്.’’ – ശുഭാംശു പറഞ്ഞു.
‘‘ഈ വീക്ഷണകോണിൽ നിന്ന് ഭൂമിയെ കാണാൻ അവസരം ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാകാൻ കഴിയുന്നത് ഒരു പദവിയാണ്. ഐഎസ്എസിലെ അടുത്ത രണ്ടാഴ്ച അതിശയകരമായിരിക്കും. അത് സത്യമാണ്. ഇപ്പോൾ എനിക്ക് കൂടുതൽ സുഖം തോന്നുന്നു. ഇവിടെ വരുന്നതിന് മുൻപ് എന്നെ സംബന്ധിച്ച് ഉണ്ടായിരുന്ന എല്ലാ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരിക്കുന്നു. അടുത്ത 14 ദിവസങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാം. ശാസ്ത്രവും ഗവേഷണവും പുരോഗമിക്കും, എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്.’’ – അദ്ദേഹം പറഞ്ഞു.