വാഷിങ്ടൺ: എ.ഐയുടെ ആധിപത്യം മൂലം ജോലി അരക്ഷിതാവസ്ഥ തുടരുന്നതിനിടെ ആയിരക്കണക്കിന് ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഓർഡറുമായി അമേരിക്കയിലെ ആമസോൺ ഓഫിസ്. വാഷിങ്ടൺ, അർലിങ്ടൺ, സിയാറ്റിൽ തുടങ്ങിയ നഗരങ്ങളിലേക്കാണ് സ്ഥലം മാറ്റം.
ചിലർക്ക് മറ്റൊരു രാജ്യത്തേക്കാണ് സ്ഥലം മാറ്റം. ഒരോ തൊഴിലാളിക്കും നേരിട്ടാണ് സ്ഥലം മാറ്റത്തെക്കുറിച്ച് അറിയിപ്പ് നൽകിയതെന്നാണ് ബ്ലൂംബർഗ് നൽകുന്ന റിപ്പോർട്ട്. സ്ഥലം മാറ്റം സ്വീകരിക്കണോ രാജി വെക്കണോ എന്ന് തീരുമാനിക്കാൻ 30 ദിവസമാണ് തൊഴിലാളികൾക്ക് കമ്പനി നൽകിയിരിക്കുന്നത്.
നിലവിലെ കമ്പനിയുടെ സ്ഥലമാറ്റ നയം മിഡ് കരിയർ പ്രൊഫഷണലുകളെയുൾപ്പെടെ ബാധിക്കും. പ്രത്യേകിച്ച് കുടുംബവുമായി മറ്റൊരിടത്തേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ജീവിതം പറിച്ചു നടുക എളുപ്പമായിരിക്കില്ല അവർക്ക്.
സ്ഥലമാറ്റ പ്രഖ്യാപനം മൂലം കുറേ പേരെങ്കിലും രാജി വെക്കാൻ സാധ്യതയുണ്ട്. അങ്ങനെ നോക്കുമ്പോൾ പിരിച്ചു വിടൽ നടപടിയെക്കാൾ എളുപ്പത്തിൽ കമ്പനിയുടെ ചെലവു കുറക്കാൻ കഴിയുമെന്നതാണ് കമ്പനിയുടെ നേട്ടം. വരും വർഷങ്ങളിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ എ.ഐ സാന്നിധ്യം ഉറപ്പാക്കുമെന്ന് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആൻറി ജസ്സി ചൊവ്വാഴ്ച പറഞ്ഞിരുന്നു.