ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ വീടിന് നേരെ വെടിയുതിർത്ത കേസിൽ മൂന്ന് ഇന്ത്യൻ വംശജരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹർജോത് സിംഗ് (21), തരൺവീർ സിംഗ് (19), ദയാജീത് സിംഗ് ബില്ലിംഗ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവർ പണം തട്ടുന്നതിനായി ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വെടിവെപ്പ് നടത്തിയതെന്ന് സറേ പൊലീസ് സർവീസ് (SPS) വിശദീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സറേയിലെ ക്രസന്റ് ബീച്ച് പരിസരത്തായിരുന്നു ആക്രമണം. വീടിന് നേരെ വെടിയുതിർത്ത അക്രമി സംഘം വീടിന് പുറത്ത് തീയിടുകയും ചെയ്തു. പിന്നീട് സംഭവസ്ഥലത്തുനിന്ന് കാറിൽ രക്ഷപ്പെട്ട പ്രതികൾ പിന്നീട് കാർ ഉപേക്ഷിച്ച് നടന്നുപോയി. തുടർന്ന് ഒരു റൈഡ് ഷെയർ ടാക്സിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. ജനവാസ കേന്ദ്രത്തിൽ വെടിയുതിർത്തതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികൾ മൂന്ന് പേരും വിദേശ പൗരന്മാരായതിനാൽ ഇവരുടെ വിവരങ്ങൾ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (CBSA) കൈമാറി. ഈ സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ 604-599-0502 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. പണം തട്ടൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ഹെൽപ്പ് ലൈനും 2,50,000 ഡോളർ റിവാർഡും അധികൃതർ പ്രഖ്യാപിച്ചു.







